കോണ്‍ഗ്രസ് സഖ്യമില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്‌രിവാള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയതായി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. സഖ്യമുണ്ടാക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അതൊന്നും വിജയം കണ്ടില്ല. സഖ്യത്തിനുള്ള സാധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും കെജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നേരത്തെ തെരഞ്ഞെടുപ്പ് സഖ്യത്തിനായി അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല.വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഡല്‍ഹിയില്‍ ബി ജെ പി യ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയില്ലെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി മുന്‍കൈ എടുത്തിട്ടും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
Read Also: ഡല്‍ഹിയ്ക്ക് സമ്പൂര്‍ണ സംസ്ഥാന പദവി; കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുന്നു
ആംആദ്മി പാര്‍ട്ടി മുഖ്യശത്രുവായി പരിഗണിക്കുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാനമെന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. കോണ്‍ഗ്രസിനോടുള്ള സ്‌നേഹമല്ല മോദി – അമിത് ഷാ കൂട്ടുകെട്ടിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യചര്‍ച്ച നടത്തുന്നതെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here