സ്ത്രീകളെ ഇങ്ങനെ തെറി വിളിക്കാന്‍ ബല്‍റാമിന് എന്തധികാരമെന്ന് എം.ബി.രാജേഷ്
എഴുത്തുകാരി കെ ആര്‍ മീര ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എ യെ രൂക്ഷമായി വിമര്‍ശിച്ച് എം.ബി രാജേഷ് എം പി. സ്ത്രീകളെ ഇങ്ങനെ തെറി വിളിക്കാന്‍ ബല്‍റാമിനെന്ത് അധികാരമെന്ന് രാജേഷ് ചോദിച്ചു. ബല്‍റാമിന്റെ ഇത്തരത്തിലുള്ള തെറി വിളികള്‍ ആദ്യമല്ലെന്നും ഇയാളെ നിലക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു.കെ ആര്‍ മീര ക്കെതിരെ സൈബര്‍ അക്രമണത്തിന് ക്വട്ടേഷന്‍ കൊടുക്കുകയാണ് വി ടി ബല്‍റാം ചെയ്തത്. തന്റെ പേര് തെറ്റായി വിളിച്ചത് കൊണ്ട് ആര്‍ക്കും ആരെയും തെറി വിളിക്കാമോ. ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളെ തെറി വിളി കൊണ്ട് നേരിടുന്ന രീതി സംസ്‌കാരമില്ലായ്മയാണെന്നും എം ബി രാജേഷ് പാലക്കാട് പറഞ്ഞു.
Read Also: ബല്‍റാമിനെതിരെ ടി സിദ്ദിഖ്; എഴുത്തുകാരിയെ ആക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല
കഴിഞ്ഞ ദിവസങ്ങളില്‍ കെ ആര്‍ മീരയും വി ടി ബല്‍റാം എംഎല്‍എ യും തമ്മില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെ ഏറ്റുമുട്ടിയിരുന്നു. പെരിയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.ആര്‍.മീര വല്ലതും മൊഴിഞ്ഞോ എന്ന് വി ടി ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എ യെ പരോക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കെആര്‍ മീര കുറിപ്പെഴുതിയിരുന്നു. വിമര്‍ശനങ്ങള്‍ വരുമ്പോള്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളതെന്നും ഒന്ന് മിണ്ടാതിരുന്ന് നല്ല കുട്ടിയാവുക എന്നും അല്ലെങ്കില്‍ അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്നുമാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്.
ഇതിനു പിന്നാലെ കെ.ആര്‍.മീരയെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തിയിരുന്നു. മീരയുടെ പേര് പറയുന്നവര്‍ പേര് ഭേഗതിപ്പെടുത്തരുതെന്നും ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് മറുപടിയായി വി ടി ബല്‍റാം പറഞ്ഞത്. ഇതിനു പിന്നാലെ വിടി ബല്‍റാം എംഎല്‍എ യുടേത് അശ്ലീലച്ചുവയുള്ള പരാമര്‍ശമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനിടെ വിടി ബല്‍റാമിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ധിഖും സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ വളരെ ശ്രദ്ധിക്കണമെന്നറിയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here