വാഗ്ദാനങ്ങൾ പാലിച്ചില്ല; നിപ താത്കാലിക ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്
വാഗ്ദാനങ്ങൾ വീണ്ടും പാഴ്‌വാക്കായി. നിപ താത്കാലിക ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ജോലി നൽകാമെന്ന കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ ഉറപ്പിനെ തുടർന്നാണ് ആദ്യ സമരം ഇവര്‍ അവസാനിപ്പിച്ചത്. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും സർക്കാർ വാക്കു പാലിച്ചില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
കേരളത്തെ വിറപ്പിച്ച നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ജോലി ചെയ്ത താത്കാലിക ജീവനക്കാരാണ് ഇപ്പോള്‍ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരായിരിക്കുന്നത്. ഡിസംബർ 31നു ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട ഇവർ ജനുവരി നാലു മുതൽ നിരാഹാര സമരത്തിലായിരുന്നു. തുടർന്ന് കരാടിസ്ഥാനത്തിൽ ഇവർക്ക് തുടർച്ചയായി ജോലി നല്കാമെന്ന് കഴിഞ്ഞ ജനുവരി 22 ൻ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു. എന്നാല്‍ നാളിത് വരെയാണ് ഉറപ്പ് പാലിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഒഴിവുകള്‍ ഉണ്ടായിട്ടും തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.
നിപ്പ താത്കാലിക ജീവനക്കാരുടെ പ്രശനങ്ങൾ പരിഹരിക്കുമെന്നാണ് കഴിഞ്ഞ ദിവസവും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞത്. എന്നാൽ ഇത് പറയുന്നതല്ലാതെ പാലിക്കപ്പെടുന്നില്ലന്നാണ് ജീവനക്കാരുടെ പരാതി. ഇവർക്ക് പിന്തുണയുമായി മെഡിക്കൽ കോളേജിലെ വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here