Advertisement

അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ചെറുക്കാന്‍ പൂര്‍ണ്ണ സജ്ജരായി സൈന്യം

February 26, 2019
Google News 1 minute Read

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് എല്ലാ വിധ സ്വാതന്ത്ര്യവും സര്‍ക്കാര്‍ നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറായി ഇരിക്കണമെന്നും നിര്‍ദ്ദേശിച്ചു. പൂര്‍ണ്ണസജ്ജരാണെന്ന് ഇന്ത്യന്‍ കരസേനയും വ്യോമസേനയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. എല്ലാ വിമാനത്താവളത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകര്‍ന്നു.

Read more: ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 300 ഭീകരര്‍; ജെയ്‌ഷെ മുഹമ്മദ് കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ന്നു

ചകോട്ടി, മുസഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ ഉപയോഗിച്ചതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു. ഉറിയില്‍ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാല്‍ക്കോട്ട് മേഖലയില്‍ ഇന്ത്യ നടത്തിയ ആക്രമണം. അതേസമയം, പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നു.

അതേസമയം, ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ രംഗത്തെത്തി. ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ പാക് വിമാനങ്ങള്‍ തിരിച്ചടിക്ക് തയ്യാറായെന്നും ഇതോടെ വിമാനങ്ങള്‍ തിരിച്ച് പോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് അസിഫ് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചു പറക്കുന്നതിനിടെ ബാലകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക് ആരോപണത്തോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here