നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആര്‍ഐ പിടികൂടി

സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കസ്റ്റംസില്‍ ഹവില്‍ദാറായ സുനില്‍ ഫ്രാന്‍സിസാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഡിആര്‍ഐ മൂന്നുകിലോ സ്വര്‍ണ്ണം പിടികൂടിയത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാന്‍ എന്നയാളുടെ സ്വര്‍ണ്ണം പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസ് പിടിയിലായത്.
മൂന്ന് കിലോയോളം സ്വര്‍ണം കൈമാറുന്നതിനിടെ ഡിആര്‍ഐ സംഘമെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. സുനില്‍ ഫ്രാന്‍സിസിന് ബാത്‌റൂമില്‍ വെച്ചാണ് മൂവാറ്റുപുഴ സ്വദേശി സ്വര്‍ണം കൈമാറിയത്. ബാത്‌റൂമില്‍ വെച്ച് കൈമാറിയ സ്വര്‍ണവുമായി പുറത്തുവന്ന സുനില്‍ ഫ്രാന്‍സിസിനെ ഡിആര്‍ഐ സംഘം പിടികൂടുകയായിരുന്നു. സുനില്‍ ഫ്രാന്‍സിസ് നേരത്തെയും സ്വര്‍ണ്ണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടെന്നാണ് ഡിആര്‍ഐ സംഘം പറയുന്നത് .ഇയാള്‍ക്കെതിരെ രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു സുനില്‍ ഫ്രാന്‍സിസ്.ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സീസിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥനെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. അറസ്റ്റിലായ കസറ്റംസ് ഉദ്യോഗസ്ഥന്‍ സുനില്‍ ഫ്രാന്‍സിസിനെ ചോദ്യം ചെയ്തു വരുകയാണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. പിടിയിലായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും ഇത്തരം പരാതികള്‍ കസ്റ്റംസിന് ലഭിച്ചിരുന്നതായി വിവരമുണ്ട്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞയാഴ്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇന്റര്‍നാഷണല്‍ അറൈവലില്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം കണ്ടെത്തിയത്. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here