കസ്റ്റംസ് ഹവിൽദാർ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസ്; കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സംശയം

നെടുമ്പാശേരി വിമാനതാവളത്തിൽ കസ്റ്റംസ് ഹവിൽദാർ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ഡിആർഐയുടെ സംശയം. ഒരു തവണ സ്വർണ്ണം കുടത്തുമ്പോൾ 2 ലക്ഷം രൂപ വരെ ലഭിക്കുമായിരുന്നെന്ന് ഹവിൽദാർ സുനിൽ ഫ്രാൻസിസ് മൊഴി നൽകി. സസ്‌പെൻഷനിലായ ഹവിൽദാറിനെതിരെ കസ്റ്റംസ് വിജിലൻസും കേസെടുത്തു.
ഇന്നലെയാണ് സ്വർണ്ണക്കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. കസ്റ്റംസിൽ ഹവിൽദാറായ സുനിൽ ഫ്രാൻസിസാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഡിആർഐ മൂന്നുകിലോ സ്വർണ്ണം പിടികൂടിയത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ ദുബായിൽ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാൻ എന്നയാളുടെ സ്വർണ്ണം പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് ഹവിൽദാർ സുനിൽ ഫ്രാൻസിസ് പിടിയിലായത്.
മൂന്ന് കിലോയോളം സ്വർണം കൈമാറുന്നതിനിടെ ഡിആർഐ സംഘമെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. സുനിൽ ഫ്രാൻസിസിന് ബാത്‌റൂമിൽ വെച്ചാണ് മൂവാറ്റുപുഴ സ്വദേശി സ്വർണം കൈമാറിയത്. ബാത്‌റൂമിൽ വെച്ച് കൈമാറിയ സ്വർണവുമായി പുറത്തുവന്ന സുനിൽ ഫ്രാൻസിസിനെ ഡിആർഐ സംഘം പിടികൂടുകയായിരുന്നു. സുനിൽ ഫ്രാൻസിസ് നേരത്തെയും സ്വർണ്ണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടെന്നാണ് ഡിആർഐ സംഘം പറയുന്നത് .ഇയാൾക്കെതിരെ രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു സുനിൽ ഫ്രാൻസിസ്.ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. അതേ സമയം കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസീസിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
രഹസ്യവിവരത്തെ തുടർന്ന് ഡിആർഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥനെ ദിവസങ്ങളായി നിരീക്ഷിച്ചു വരുകയായിരുന്നു. അറസ്റ്റിലായ കസറ്റംസ് ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസിനെ ചോദ്യം ചെയ്തു വരുകയാണെന്ന് ഡിആർഐ വൃത്തങ്ങൾ അറിയിച്ചു. പിടിയിലായ ഉദ്യോഗസ്ഥനെതിരെ നേരത്തെയും ഇത്തരം പരാതികൾ കസ്റ്റംസിന് ലഭിച്ചിരുന്നതായി വിവരമുണ്ട്.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞയാഴ്ച ഒരു കോടിയോളം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നു. മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്റർനാഷണൽ അറൈവലിൽ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണം കണ്ടെത്തിയത്. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here