ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ എന്‍ആര്‍ഐകളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി
ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോയ എന്‍ആര്‍ഐകളുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കി. 45എന്‍ആര്‍ഐകളുടെ പാസ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച സ്ത്രീകളുടെ നീതിക്കായി വിദേശകാര്യ മന്ത്രാലയവും വനിതാ ശിശു വികസന വകുപ്പും ആഭ്യന്തര മന്ത്രാലയവും നീതി ന്യായ വകുപ്പും സംയുക്തമായി ഒരു ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഒരു നോഡല്‍ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നവരുടെ പാസ്പോര്‍ട്ടാണ് റദ്ദാക്കിയത്. വനിതാ ശിശു വികസന മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അധ്യക്ഷനായ ഏജന്‍സിയാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്.
ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എന്‍.ആര്‍.ഐ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here