സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത്; ഇന്നസെന്റിനെതിരെ ബിജു
ഇന്നസെന്റിനെ ഇടതുപക്ഷം വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചോദ്യം ചെയ്ത് സംവിധായകന്‍ ബിജു ദാമോദരന്‍. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കുന്നത് പൊതു സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ബിജു ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്നസെന്റ് സ്വീകരിച്ച നിലപാടിനെയാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചിരിക്കുന്നത്.
Read more: ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ് ഇടത് മുന്നണി സ്ഥാനാർത്ഥി; പത്തനംതിട്ടയിൽ വീണ ജോർജ്
സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഒട്ടേറെ കാര്യങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്ന് ബിജു പറയുന്നു. ലിംഗ സമത്വം, സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകളാണ് മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ പുലര്‍ത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നുവെന്നും ബിജു കുറ്റപ്പെടുത്തി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമകാലിക കേരളത്തില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഒട്ടേറെ കാര്യങ്ങളില്‍. ലിംഗ സമത്വം , സ്ത്രീ പക്ഷ കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വലിയ നിലപാടുകള്‍ തന്നെയാണ് ഇടത് പക്ഷം ഉയര്‍ത്തിയത്. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് മലയാള സിനിമാ താരങ്ങളുടെ സംഘടന ആയ എ എം എം എ പുലര്‍ത്തിയിരുന്നത്. നടനും ആ സംഘടനയുടെ മുന്‍ പ്രസിഡന്റ്‌റ് കൂടിയായ ഒരു ഇടത് പക്ഷത്തെ എം പി ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും പിന്തിരിപ്പനും കുറ്റാരോപിതന് പിന്തുണ നല്‍കുന്നതും ആയിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ വിഷയത്തില്‍ ഇടത് പക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ജനപ്രതിനിധി എന്നത് പോലും മറന്ന് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും ഇടതു പക്ഷം സ്ഥാനാര്‍ഥി ആക്കുന്നത് പൊതു സമൂഹത്തിനു എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന കാര്യത്തില്‍ തികഞ്ഞ അത്ഭുതം ഉണ്ട്….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here