വയനാട്ടില്‍ മാവോയിസ്റ്റ് വെടിവെപ്പ്

വയനാട്ടില്‍ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വൈത്തിരി ഉപവൻ റിസോർട്ട് പരിസരത്താണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവെപ്പില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായും സൂചനയുണ്ട്.
Read More: ജാര്‍ഖണ്ഡില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു
മാവോയിസ്റ്റുകൾ കാട്ടിൽ നിന്ന് ഇപ്പോഴും വെടിയുതിർക്കുന്നതായാണ് വിവരം.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതോടെ കേരള പൊലീസിന്‍റെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് എത്തുകയും പിന്നാലെ റിസോര്‍ട്ടിന് മുന്‍പില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയും ആയിരുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും ഇതിലൊരാളുടെ നില ഗുരതരമാണെന്നുമാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല
രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ് വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്.
മേഖലയിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.പ്രദേശവാസികളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റിസോര്‍ട്ടിലെ ജീവനക്കാരുടേയും താമസക്കാരുടേയും സ്ഥിതി എന്തെന്നും വ്യക്തമല്ല.