ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയെന്ന് സഹോദരന്‍; മരണവിവരം അറിയിച്ചില്ലെന്ന് ആരോപണം

വൈത്തിരിയില്‍ മാവോയിസ്റ്റ് സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായി സഹോദരന്‍ രംഗത്ത്. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്ന് ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദ് പറഞ്ഞു. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു.
ജലീലിന്റെ മൃതദേഹം വിട്ടുനല്‍കണമെന്ന ആവശ്യവും റഷീദ് ഉന്നയിച്ചു. വിവരമറിഞ്ഞ് പൊലീസിനെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചു. എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലെന്നും റഷീദ് പറഞ്ഞു. ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജലീലിന്റെ മറ്റൊരു സഹോദരന്‍ സി പി ജിഷാദും ആവശ്യപ്പെട്ടു. ജലീലിന്റെ മരണവിവരം പൊലീസ് അറിയിച്ചിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.
തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ ജലീലാണ് കൊല്ലപ്പെട്ടതെന്ന് അല്‍പസമയം മുന്‍പാണ് പൊലീസ് സ്ഥിരീകരിച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമാണ്. 2014 മുതല്‍ ജലീല്‍ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സാംസ്‌കാരിക പരിപാടികളിലും മറ്റും പങ്കെടുത്തിരുന്നു.
Read more: വയനാട്ടില്‍ കൊല്ലപ്പെട്ടത് സി പി ജലീലെന്ന് പൊലീസ് സ്ഥിരീകരണം
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടലുണ്ടായത്. വെത്തിരി-കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇതിനിടെ റസ്റ്റോറന്റ് അധികൃതര്‍ പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനേയും വിളിച്ചുവരുത്തുകയായിരുന്നു. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഇതിനിടെയാണ് ജലീലിന് വെടികൊണ്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here