നരോദപാട്യ കൂട്ടക്കൊലക്കേസ്; മുഖ്യപ്രതി ബാബു ബജ്‌രംഗിക്ക് ജാമ്യം

നരോദപാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ബജ്‌രംഗ്ദൾ നേതാവ് ബാബു ബജ്‌രംഗിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജാമ്യം. കേസിൽ ശിക്ഷിക്കപ്പെട്ട നാലു പ്രതികൾക്കും നേരത്തെ ജാമ്യം നൽകിയിരുന്നു. 2002 ഫെബ്രുവരി 28 ന് ഗുജറാത്തിലെ നരോദപാട്യയിൽ നടന്ന കൂട്ടക്കൊലയിൽ തൊണ്ണൂറ്റിയേഴ് പേരാണ് കൊല്ലപ്പെട്ടത്. കേസിൽ ബാബു ബജ്‌രംഗി ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.
Read Also : നരോദപാട്യ കൂട്ടക്കൊലക്കേസില്‍ മായ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി
2002 ൽ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിന് അടുത്തുള്ള നരോദയിൽ 2002 ഫെബ്രുവരി 28 ന് നടന്ന കൂട്ട വംശഹത്യയാണ് നരോദപാട്യ കൂട്ടക്കൊല എന്നു അറിയപ്പെടുന്നത്. ഈ വംശഹത്യയിൽ ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റെയും പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. ഗോധ്ര തീവണ്ടി തീവെപ്പ് സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ത് ദിനത്തിലാണ് ഈ കൂട്ടക്കൊല നടക്കുന്നത്. ഗോധ്ര സംഭവത്തിനു ശേഷം പത്തു മണിക്കൂറോളം നീണ്ടുനിന്ന ഈ കലാപത്തിൽ കൂട്ടബലാൽസംഘം,മാനഭംഗം, ആളുകളെ ഒറ്റക്കും കൂട്ടമായും തീവെച്ച് കൊലപ്പെടുത്തൽ,കടകളും വീടുകളും സ്ഥാപങ്ങങ്ങളും നശിപ്പിക്കലൽ കവർച്ച എന്നീ വിവിധ കൃത്യങ്ങളിൽ അക്രമിക്കൂട്ടം ഏർപ്പെടുകയുണ്ടായി. ഇതിനെതുടർന്ന് സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തുകയും അക്രമം അമർച്ച ചെയ്യാൻ കേന്ദ്ര സൈന്യത്തെ വിളിക്കുകയും ചെയ്തു.
2002 ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന അക്രമങ്ങളിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത് എന്ന് വിലയിരുത്തപ്പെടുന്നു. ഈ കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും സാമൂഹ്യ-സാമ്പത്തിക പ്രശങ്ങൾ അനുഭവിച്ചു. പലരും ഭവനരഹിതരായി. അനാഥകളാക്കപ്പെട്ടവരും പരിക്കേറ്റവുരുമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടി. വീടു നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാംപുകളിൽ താമസിപ്പിച്ചു.
ഗുജറാത്ത് സർക്കാരിന്റെ അറിവോ സമ്മതമോ കൂടാതെയുള്ള ഒരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു ഗുജറാത്ത് കലാപമെന്നായിരുന്നു ഗുജറാത്ത് സർക്കാർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഗോധ്ര സംഭവത്തെത്തുടർന്നുണ്ടായ ഈ സംഭവവികാസത്തിൽ ഗുജറാത്ത് സർക്കാരിന് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ലെന്നും സർക്കാർ പറഞ്ഞു.
ജനങ്ങളുടെ സ്വാഭാവിക ക്രോധത്തിൽ നിന്നുണ്ടായ ഈ കലാപത്തെ അമർച്ച ചെയ്യാൻ ഗുജറാത്ത് സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യാൻ കഴിഞ്ഞതെല്ലാം ചെയ്തിരുന്നു എന്നാണ് മോദി കലാപം നിയന്ത്രണാധീനമാക്കിയതിനെക്കുറിച്ച് പിന്നീട് പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here