രണ്ടല്ല; ഇന്ത്യ മൂന്ന് തവണ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് രാജ്‌നാഥ് സിങ്
ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യന്‍ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മൂന്നാമത്തെ ആക്രമണത്തെപ്പറ്റി വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ മംഗളുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാജ്‌നാഥ് സിങിന്റെ പരാമര്‍ശം.
#WATCH Union Home Minister Rajnath Singh at a public rally in Mangaluru: Pichle 5 varsho mein, teen baar apni seema ke bahar jaa kar hum logon ne air strike kar kaamyaabi haasil ki hai. Do ki jaankari apko dunga, teesri ki nahi dunga. #Karnataka pic.twitter.com/NZKeJPulrS
— ANI (@ANI) 9 March 2019
ഉറി ഭീകരാക്രമണത്തിനു ശേഷം 2016 സെപ്തംബറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ആദ്യത്തെ ആക്രമണമായി രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. പുല്‍വാമ ഭീകരാക്രമണത്തിനുശഷം ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം രണ്ടാമത്തേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമേ മൂന്നാമതൊരു ആക്രമണം കൂടി ഇന്ത്യ നടത്തിയിരുന്നെന്നും എന്നാല്‍ ഇതിന്റെ മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഫെബ്രുവരി 14ന് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബാലകോട്ടിലെ ജെയ്ഷ് കേന്ദ്രത്തിന് നേര്‍ക്ക് വ്യോമാക്രമണം നടത്തിയത്. ബാലകോട്ട് വ്യോമാക്രമണം വിജയകരമാണെന്നതിന് തെളിവ് ചോദിച്ച് പ്രതിപക്ഷ നേതാക്കളടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യ മൂന്ന് തവണ ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here