സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ പ്രതിവര്‍ഷം ചെലവിടുന്നത് 69 കോടി രൂപ

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാപനം ഒരുക്കുന്നത് കോടികളുടെ സുരക്ഷ. ഏകദേശം പത്ത് ദശലക്ഷം ഡോളര്‍ (69.91 കോടി രൂപ)യാണ് സുക്കര്‍ബര്‍ഗിന് സുരക്ഷ ഒരുക്കാന്‍ സ്ഥാപനം പ്രതിവര്‍ഷം വിനിയോഗിക്കുന്നത്. എഴുപത് പേരുടെ സംഘമാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സീക്രട്ട് സര്‍വീസ് സ്‌പെഷ്യല്‍ ഏജന്റ് ജില്‍ ലീവന്‍സ് ജോണ്‍സനാണ് സുരക്ഷാ ചുമതലയുള്ളത്.
അടിയന്തരഘട്ടത്തില്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തു നിന്നും സുക്കര്‍ബര്‍ഗിന് രക്ഷപ്പെടാന്‍ ഒരു ‘പാനിക് ച്യൂട്ട്’ സംവിധാനം ഒരുക്കിയിട്ടുണ്ട്. സുക്കര്‍ബര്‍ഗിനെ ഭൂഗര്‍ഭ പാര്‍ക്കിംങ് ഗാരേജിലേക്ക് അതിവേഗം എത്തിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് പാനിക് ച്യൂട്ട്. കോണ്‍ഫറന്‍സ് മുറികള്‍ അടക്കം ബുള്ളറ്റ് പ്രൂഫുകള്‍ സ്ഥാപിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുക്കര്‍ബര്‍ഗിന്റെ ഡെസ്‌കിന് താഴെയുള്ള പാര്‍ക്കിംങ് സ്ഥലത്ത് ആരുടേയും കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. കാര്‍ബോംബ് പോലുള്ള ഭീഷണി ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലാണിത്. ഓഫീസിനകത്തും പുറത്തും മുഴുവന്‍ സമയവും സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരിക്കും. സുക്കര്‍ബര്‍ഗിനെ കൂടാതെ സിഒഒ ഷെറില്‍ സാന്‍ഡ്ബര്‍ഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന സുരക്ഷയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here