കോണ്‍ഗ്രസിന്റെ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിന് ശശി തരൂര്‍
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആറ് സീറ്റുകള്‍ സംബന്ധിച്ച് മാത്രമാണ് തീരുമാനമായത്. ഇതില്‍ മൂന്നെണ്ണം സിറ്റിങ് സീറ്റുകളാണ്. തിരുവനന്തപുരം, മാവേലിക്കര, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ്, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് തീരുമാനമായത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് നിലവിലെ എം പി ശശി തരൂരാണ് സ്ഥാനാര്‍ത്ഥി. ലോക്‌സഭയിലേക്ക് മൂന്നാം അംഗത്തിനാണ് ശശി തരൂര്‍ ഒരുങ്ങുന്നത്. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സിറ്റിങ് എംപിയായ രണ്ടാമത്തെയാള്‍ കൊടിക്കുന്നില്‍ സുരേഷാണ്. കോഴിക്കോട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുന്നത് എം കെ രാഘവനാണ്. സിറ്റിങ് എംപിയായ മൂന്നാമത്തെയാള്‍ എം കെ രാഘവനാണ്.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കണ്ണൂരില്‍ കെ സുധാകരനാണ് സ്ഥാനാര്‍ത്ഥി. കാസര്‍ഗോഗ് സുബയ്യറായിയാണ് മത്സരിക്കുക. ഇടുക്കി, ആലപ്പുഴ, പാലക്കാട്, പത്തംതിട്ട, എറണാകുളം, വടകര, വയനാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. വെള്ളിയഴ്ച വീണ്ടും സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here