ഫ്ലക്സ് വിവാദം; കണ്ണൂരില്‍ സ്ഥാപിച്ച പി.കെ ശ്രീമതിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണൂരിൽ ഫ്ലക്സ് വിവാദം. പി.കെ ശ്രീമതിയുടെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി മണ്ഡലത്തിൽ പലയിടത്തും സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഫ്ലക്സുകളാണെന്നും അവ നീക്കം ചെയ്യണമെന്നുമാണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ആവശ്യം. പ്രചാരണ ബോർഡുകൾ സ്ഥാപിച്ചത് സ്വകാര്യ വ്യക്തികളും സംഘടനകളുമാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കളക്ടർ പ്രതികരിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ കണ്ണൂർ മണ്ഡലത്തിൽ പലയിടത്തും കൂറ്റൻ പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെയും പി.കെ ശ്രീമതിയുടേയും ചിത്രങ്ങൾ പതിച്ച ബോർഡുകളിൽ എംപിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളാണ് വിഷയങ്ങൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് പരസ്യ ബോർഡുകൾക്കെതിരെ പരാതി ഉയർന്നത്. പരസ്യ ബോർഡുകളല്ലാം ഫ്ലക്സുകളാണെന്ന് കോൺഗ്രസും ബിജെപിയും യോഗത്തിൽ ഉന്നയിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇതുവരെ പാർട്ടിയോ മുന്നണിയോ ഫ്ലക്സുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്റെ മറുപടി. പരസ്യ ബോർഡുകൾ സ്ഥാപിച്ചത് സ്വകാര്യ വ്യക്തികളും സംഘടനകളുമാണെന്നും സിപിഎം വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സുകൾ ഉപയോഗിക്കരുത് എന്ന നിർദ്ദേശമുള്ളതിനാൽ പരസ്യബോർഡുകൾ പരിശോധിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പരാതിക്കാർക്ക് ഉറപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here