ആലപ്പുഴയിലെ എല്‍ഡിഎഫ് അസംബ്ലി മണ്ഡലം കൺവൻഷനുകൾ ഇന്ന് ആരംഭിക്കും
ആലപ്പുഴയിലെ എല്‍ഡിഎഫ് അസംബ്ലി മണ്ഡലം കൺവൻഷനുകൾ ഇന്ന് മുതൽ ആരംഭിക്കും. 20നു മുൻപായി ബൂത്ത് കൺവൻഷനുകൾ അടക്കം പൂർത്തിയാക്കാനാണ് മുന്നണി തീരുമാനം.
അതേസമയം യുഡിഎഫിലെ സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, മണ്ഡലത്തിനകത്ത് നിന്നുള്ളയാൾ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിലപാടുമായി പ്രാദേശിക നേതൃത്വങ്ങൾ രംഗത്തെത്തി.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ
ആലപ്പുഴയിലും പ്രചാരണ രംഗത്ത് എൽ ഡി എഫ് ഏറെ മുന്നേറുകയാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലായി 7 അസംബ്ലി മണ്ഡലം കൺവൻഷനുകളാണ് ക്രമീകരിക്കുക. ജില്ലയിൽ നിന്നുളള മന്ത്രിമാർക്കാണ് ഇതിന്റെ ചുമതല. വെള്ളി, ശനി, ഞായർ ദിനങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കൺവൻഷനുകൾ പൂർത്തിയാക്കും. തുടർന്ന് ബുത്ത് തല കൺവൻഷനുകൾ 20നു മുൻപായി നടത്തും. ഏപ്രിൽ 10 നു ശേഷം കേന്ദ്ര സംസ്ഥാന നേതാക്കളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിന് തൊട്ട് പിന്നാലെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ട് വേട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രചാരണങ്ങളിൽ സജീവമാണ്.
Read More: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
അതേസമയം, സിറ്റിംഗ് എം പി കെ.സി വേണുഗോപാൽ ഇത്തവണ ആലപ്പുഴയിൽ മൽസരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ അനിശ്ചിതത്വത്തിലായ കോൺഗ്രസിൽ ഇപ്പോഴും കാര്യങ്ങൾ അത്ര തൃപ്തികരമല്ല. കെസിയല്ലെങ്കിൽ ഇത്തവണ മണ്ഡലത്തിനകത്ത്തന്നെയുള്ള ഒരാൾ സ്ഥാനാർത്ഥിയാകണമെന്നാണ് പ്രാദേശിക നേതൃത്വങ്ങളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഡി സി സി പ്രസിഡന്റ് എം ലിജു, ഷാനിമോൾ ഉസ്മാൻ, പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് അവസാന ലാപിൽ പ്രഥാനമായും ഉയർന്ന് കേൾക്കുന്നത്. ഇതിൽ തന്നെ കോൺഗ്രസിന്റെ വനിതാ പ്രാതിനിധ്യ സാധ്യത കണക്കിലെടുക്കുകയാണെങ്കിൽ ഷാനി മോൾ ഉസ്മാന് നറുക്ക് വീണേക്കും. എന്നാൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ വ്യക്തിപ്രഭാവമുള്ള മുതിർന്ന നേതാക്കൾ വരണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും സീറ്റ് അവകാശവാദവുമായി എത്തിയ നേതാക്കളുടെ നീണ്ട പട്ടികയിൽ നിന്ന് കെസി വേണുഗോപാൽ കൂടി ഉൾപ്പെട്ട കേന്ദ്ര നേതൃത്വമാകും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here