കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് ധാരണ

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് ധാരണ. ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റുകളിലും ജെഡിഎസ് എട്ട് സീറ്റുകളിലും മത്സരിക്കുമെന്നാണ് വിവരം. ജെഡിഎസ് നേതാവ് ഡാനിഷ് അലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ ധാരണയായത്. ബീഹാറില്‍ സീറ്റ് ധാരണ അന്തിമ ഘട്ടത്തിലെത്തിയതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കെസി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പറഞ്ഞു. അതിനിടെ കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വന്നു.
കേരളത്തിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ജെഡിഎസ് നേതാവ് ഡാനിഷ് അലി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടത്. പന്ത്രണ്ട് സീറ്റുകള്‍ വേണമെന്ന അവകാശവാദം ഉപേക്ഷിച്ച് ജെഡിഎസ് എട്ട് സീറ്റുകളിലായിരിക്കും മത്സരിക്കും. ബാക്കി ഇരുപത് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരിക്കും. ധാരണ പ്രകാരം മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിന് വിട്ട് കൊടുക്കും.
ഹാസനില്‍ ജെഡിഎസും മൈസൂരില്‍ കോണ്‍ഗ്രസും മത്സരിക്കും. ഉത്തര കന്നഡ, ഉഡുപ്പി, ചിക്ക്മംഗ്ലൂര്‍,ഷിമോഗ,ബാംഗ്ലൂര്‍ നോര്‍ത്ത്,വിജയപുര തുടങ്ങിയവയായിരിക്കും ജെഡിഎസിന്‍റെ മറ്റ് മണ്ഡലങ്ങളെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ബീഹാറിലും സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ആര്‍ജെഡി പതിനട്ട്, കോണ്‍ഗ്രസ് 11, ബാക്കി സീറ്റുകള്‍ ചെറു പാര്‍ട്ടികള്‍ക്കും എന്ന നിലയിലായിരിക്കും ധാരണയെന്ന് സൂചനയുണ്ട്. സീറ്റ് ധാരണയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളൊന്നും ഇല്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
അതിനിടെ ഉത്തര്‍പ്രദേശില്‍ പതിനാറ് സീറ്റുകളിലും മഹാരാഷ്ട്രയില്‍ അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. യുപിയില്‍ പിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ മൊറാദാബില്‍ നിന്നും ശ്രീ പ്രകാശ് ജെയ്സ്വാള്‍ കാണ്‍പൂരില്‍ നിന്നും ബിജെപിയില്‍ നിന്ന് രജാവെച്ചെത്തിയ സാവിത്രി ഭായ് ഫൂലെ സിറ്റിംഗ് സീറ്റായ ബെഹ്റെയ്ച്ചിലും മത്സരിക്കും. മഹാരാഷ്ട്രയില്‍ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സോളാപൂരില്‍ നിന്നും മുന്‍ എംപി പ്രിയ ദത്ത് മൂംബൈ നോര്‍ത്ത് സൌത്തില്‍ നിന്നും മത്സരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here