കരമന കൊലപാതകം; അനന്ദുവിന്റെ കൈ ഞരമ്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് പ്രതികൾ നോക്കി നിന്നു

തിരുവനന്തപുരത്ത് കരമനയിൽ യുവാവിനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ പ്രതികൾ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ്. അനന്ദുവിന്റെ കൈ ഞരമ്പുകൾ മുറിച്ച ശേഷം രക്തം വാർന്ന് പോകുന്നത് രണ്ടരമണിക്കൂറോളം നേരം പ്രതികൾ നോക്കി നിന്നു. സംഭവത്തിൽ പൊലീസ് ഇടപെടൽ വൈകിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. 10 പ്രതികളുള്ള കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമൺകര വനിതാ പോളിടെക്നിക്കിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. അനന്ദു ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം സ്വദേശികളായ ബാലു, റോഷൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവർ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം അനന്ദുവിനെ ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നത് കണ്ടതായി ദ്യക്സാക്ഷികൾ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരമെന്നാണ് പോലീസ് വിശദീകരണം. അനന്ദുവിനെ ആശുപത്രിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു തങ്ങൾക്കിടയിൽ തർക്കമുണ്ടായതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കൃത്യസമയത്ത് പ്രതികൾ സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. അതിനിടെ, കൊലപാതകം നടന്ന സ്ഥലത്തു വെച്ചു പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ദ്യശ്യങ്ങളിലുള്ള മറ്റുള്ളവർക്ക് കൊലപാതകത്തിലുള്ള പങ്ക് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here