സൗദിയില്‍ ഇരുപത്തിയേഴ് ലക്ഷത്തിലധികം താമസ- തൊഴില്‍ നിയമലംഘകര്‍ പിടിയില്‍

സൗദിയില്‍ ഇരുപത്തിയേഴ് ലക്ഷത്തിലധികം താമസ- തൊഴില്‍ നിയമലംഘകര്‍ പിടിയിലായി. കഴിഞ്ഞ പതിനഞ്ചു മാസത്തെ കണക്കാണിത്. ഏഴു ലക്ഷത്തിലധികം നിയമലംഘകരെ ഈ കാലയളവില്‍ നാടു കടത്തിയതായും അധികൃതര്‍ അറിയിച്ചു.
താമസ തൊഴില്‍ നിയമലംഘനത്തിന്റെ പേരില്‍ സൗദിയില്‍ 27,88,883 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിയമലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ 2017 നവംബറില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഇത്രയും പേര്‍ പിടിയിലായത്. സൗദിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തികളില്‍ വെച്ച് 47437 പേര്‍ പിടിയിലായി. ഇതില്‍ അമ്പത്തിയൊന്നു ശതമാനം യമനികളും നാല്പത്തിയാറു ശതമാനം എത്യോപ്യക്കാരുമാണ്. മൂന്നു ശതമാനം മറ്റു രാജ്യക്കാരും.
അതിര്‍ത്തി വഴി നിയമവിരുദ്ധമായി അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1980 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നിയമലംഘകര്‍ക്ക് യാത്ര താമസം തുടങ്ങിയ സഹായങ്ങള്‍ നല്‍കിയ 3445 പേരും പിടിയിലായി. ഇതില്‍ 1145 ഉം സ്വദേശികള്‍ ആണ്. പിടിക്കപ്പെട്ട നിയമലംഘകരില്‍ 4,19,874 പേര്‍ക്കെതിരെയും പിടിയിലായ ഉടന്‍ തന്നെ ശിക്ഷാ നടപടി സ്വീകരിച്ചു. 3,80,767 പേരുടെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ അവരുടെ എംബസികളുമായി ബന്ധപ്പെട്ട് വരികയാണ്. 4,75,179 പേരെ നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 7,03,995 നിയമലംഘകരെ ഇതുവരെ നാടു കടത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here