കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടെന്ന് സുധീരന്‍
ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനെ വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടെന്നും പിടിവാശിയും വിലപേശലും മാറ്റിവെച്ച് നേതാക്കള്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതനുസരിച്ച് ക്രിയാത്മകമായി മുന്നോട്ടു പോകാന്‍ എല്ലാവരും തയ്യാറായേ മതിയാകൂവെന്നും സുധീരന്‍ പറഞ്ഞു.
Read Also: ഗ്രൂപ്പ് തര്‍ക്കം; വയനാട്ടില്‍ വിവി പ്രകാശ് സമവായ സ്ഥാനാര്‍ത്ഥി?
ഗ്രൂപ്പ് പിടിവാശിയും കടുംപിടുത്തവും വില പേശലും മാറ്റിവെച്ച് പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്താന്‍ നേതാക്കള്‍ എത്രയും വേഗം മുന്നോട്ടുവരണം. വ്യക്തമായ കാരണങ്ങള്‍ ഉളളതിനാലാണ് കെപിസിസി അധ്യക്ഷനടക്കം ഇത്തവണ മത്സരത്തില്‍ നിന്നും പിന്‍മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും പാര്‍ട്ടി ചുമതലകളുടെ തിരക്കിലാണ്. താന്‍ ഇനി മത്സരിക്കുന്നില്ലെന്ന് 2009 ല്‍ തന്നെ വ്യക്തമാക്കിയതാണെന്നും സുധീരന്‍ പറഞ്ഞു.
Read Also: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇത്രയും വൈകാന്‍ പാടില്ലായിരുന്നുവെന്ന് സുധീരന്‍
25 വര്‍ഷം പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ ഇനി തുടരേണ്ടെന്ന് 2009 ല്‍ തീരുമാനിച്ചിരുന്നു. അന്ന് താന്‍ മത്സരരംഗത്തു നിന്നും മാറിയതുകൊണ്ടാണ് പുതിയ നേതാക്കള്‍ക്ക് അവസരം ലഭിച്ചത്. സീറ്റ് കിട്ടാത്തിനെ തുടര്‍ന്ന് കെ വി തോമസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധങ്ങളെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും വി എം സുധീരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here