ഉത്തർപ്രദേശില്‍ നിന്ന് കലാപങ്ങള്‍ ഒഴിവാക്കി നിർത്താന്‍ ബിജെപി സർക്കാരിന് കഴിഞ്ഞു : യോഗി ആദിത്യനാഥ്
ഉത്തർപ്രദേശില്‍ നിന്ന് കലാപങ്ങള്‍ ഒഴിവാക്കി നിർത്താന്‍ ബി ജെ പി സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്പില്ലാത്ത വിധം കർഷകർക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞെന്നും സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തില്‍ അദ്ദേഹംപറഞ്ഞു. എന്നാല്‍ യോഗി യാഥാർത്ഥ്യങ്ങളില്‍ നിന്നൊളിച്ചോടുകയാണെന്നും താഴെക്കിടയിലെ ജനങ്ങള്‍ പ്രതീക്ഷ കൈവിട്ട് ജീവിക്കുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു.
രണ്ട് വർഷം കൊണ്ട് ഉത്തർപ്രദേശിലെ മാഫിയ സംഘങ്ങളെയും കലാപകാരികളെയും അമർച്ച ചെയ്യാന്‍ ബി ജെ പി സർക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
എസ്പി- ബിഎസ്പി സർക്കാരുകളുടെ കാലത്ത് ഗുണ്ടാ രാജായിരുന്നു സംസ്ഥാനത്ത് നടപ്പിലായി കൊണ്ടിരുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുന്‍ സർക്കാരുകളുടെ കാലത്ത് നിന്ന് വ്യത്യസ്തമായി
കർഷകർക്ക് വേണ്ടി മികച്ച നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞു.
Read Also : പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരാധീനനായി വിതുമ്പി യോഗി ആദിത്യനാഥ്; വീഡിയോ
എന്നാല്‍ യോഗി ആദിത്യനാഥ് യാഥാർത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സാധാരണക്കാരായ കർഷകരും വിദ്യാർത്ഥികളും യുവാക്കളും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്നും കിഴക്കന്‍ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു,
ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥ് സർക്കാരിന്‍റെ കടുത്ത വിമർശകയായി മാറി കൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here