കാട്ടുപന്നികളെ വളര്‍ത്തുന്നതില്‍ കേരളം ഒന്നാമത്; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ്
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ്. കാട്ടുപന്നിയെ വളര്‍ത്തുന്നതിലാണ് കേരളം ഒന്നാമതെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കര്‍ഷക സംരക്ഷണ സമിതി കോഴിക്കോട് കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
വന്യമൃഗാക്രമണത്തില്‍ നിന്ന് കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക, കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളുക ,കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കാട്ടുമൃഗങ്ങളുടെ ചൗക്കി ദാറാകാനാണ് മലയോര ജനതയുടെ വിധി. കാട്ടുപന്നിയെ വളര്‍ത്തുന്നതിലാണ് കേരളം ഒന്നാമതെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് പണം നല്‍കാമെങ്കില്‍ കര്‍ഷക കടബാധ്യത പരിഹരിക്കാന്‍ എന്തു കൊണ്ട് പണം നല്‍കുന്നില്ലെന്ന് ബിഷപ്പ് ചോദിച്ചു.കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലന്നും ബിഷപ്പ് പറഞ്ഞു .
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള നിരവധി കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് ഇറങ്ങിയതിന് ശേഷം മാത്രമെ നിലപാട് വ്യക്തമാക്കൂ.കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് ആരാണ് മുന്‍തൂക്കം നല്‍കുന്നത് അവര്‍ക്കായിരിക്കും വോട്ട് എന്നും താമരശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here