അന്ന് സുമതലതയെ തോളിലിട്ട് നടന്നപ്പോള്‍ നെറ്റി കട്ടളയില്‍ തട്ടി മുറിഞ്ഞു; നിറക്കൂട്ടിന്റെ ഷൂട്ടിംഗിനിടെ നടന്നത്
നിറക്കൂട്ട് സിനിമയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ബാബു നമ്പൂതിരി. അജിത്ത് എന്ന വില്ലന്റെ വേഷത്തിലാണ് ബാബു നമ്പൂതിരി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഇതിന്റെ ഷൂട്ടിംഗിനിടെ സുമലതയെ ബലമായി തോളില്‍ ഇട്ട് മറ്റൊരു മുറിയിലേക്ക് പോകവെ നെറ്റി വാതിലിന്റെ കട്ടളയില്‍ ഇടിച്ച് വലിയ മുറിവുണ്ടായതും അതിന് പിന്നാലെ സെറ്റില്‍ ബഹളമുണ്ടായതുമായ സംഭവങ്ങളാണ് നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.
ബാബു നമ്പൂതിരിയുടെ വാക്കുകള്‍ ഇങ്ങനെ
നിറക്കൂട്ടിന്റെ ചിത്രീകരണം കൊല്ലത്ത് വെച്ച് നടക്കുന്നതിനിടയിൽ ഒരു സംഭവമുണ്ടായി. അജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. നായകനായ മമ്മൂട്ടിയെ സ്നേഹിക്കുന്ന നായികയാണ് സുമലത. നായകന്റെ അടുത്തസുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്.
എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്താൻ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുകയാണ്. ബലമായി പിടിച്ചുവലിക്കുകയും തോളിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. തോളിലെടുത്തുകൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് രംഗം. എന്റെ തോളിൽ കിടക്കുന്ന സുമലത വഴുതി മാറാൻ ശ്രമിച്ചുകൊണ്ട് കയ്യും കാലുമെല്ലാം ആട്ടുന്നുണ്ട്. ‘ഞാൻ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളിൽ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയിൽ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തുനിന്നുള്ള വീഴ്ച എന്ന പേരിൽ എനിക്കെതിരെ വിമർശനങ്ങളുയർന്നു.
ജോഷി സാറിനോ ജോയ് തോമസിനോ ഒന്നുമല്ല, മറ്റുള്ളവർക്ക് അത് വലിയ പ്രശ്നമായി. അതിൽ സുമലതയും ഉണ്ടാകുമെന്നാണ് കരുതിയത്. കുറച്ചുകൂടെ അനുഭവമുള്ള ഒരാളായിരുന്നെങ്കിൽ പ്രശ്നം വരില്ലായിരുന്നു എന്ന സംസാരവുമുണ്ടായി. ഷൂട്ടിങ് നിർത്തിവെച്ചു. പിന്നീട് മുറിവേറ്റ സുമലതയെയും കൊണ്ട് ജ്യോത്സനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിർമാതാവ് ജോയ് തോമസ് പോയത്. കോരച്ചേട്ടൻ മുറിവ് കണ്ടിട്ട് പറഞ്ഞു, ‘വളരെ നന്നായിരിക്കുന്നു, ചോര കണ്ടില്ലേ? പടം ഹിറ്റാവും.’ ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയാണ് അണിയറപ്രവർത്തകർ കണ്ടിരുന്നതെങ്കിൽ ഒരുപക്ഷേ സുമലതയും ഞാനുമുള്ള രംഗങ്ങൾ മറ്റൊരാളെ വെച്ച് പൂർത്തിയാക്കിയേനെ. എന്നാൽ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്ചകളുടെ ബ്രേക്കിന് ശേഷം ഷൂട്ടിങ് വീണ്ടും തുടർന്നു- ബാബു നമ്പൂതിരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here