ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഇരുവരും രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി പോലീസ്

ഒാച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയുമായി മുഹമ്മദ് റോഷന്‍ രാജസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്. അതിന് ശേഷം ചൊവ്വാഴ്ച കാലത്ത് കൊല്ലം റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ആരംഭിച്ച റോഷനും പെണ്‍കുട്ടിയും ഇപ്പോഴും യാത്ര ചെയ്ത് കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ReadAlso: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
ഇരുവരും ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ അവിടേക്ക് പോലീസ് എത്തി. ഇവിടെ ഒരു ചേരിയില്‍ കഴിഞ്ഞിരുന്ന ഇരുവരും പോലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇവിടെ നിന്നും മാറി. റോഷന്റെ ഫോണ്‍ തിങ്കളാഴ്ച മുതല്‍ സ്വിച്ഡ് ഓഫാണ്. അതുകൊണ്ട് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി മുട്ടിയിരിക്കുകയാണ്. ബെംഗളൂരുവിലും രാജസ്ഥാനിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഷാഡോ പോലീസും രംഗത്തുണ്ട്. മുഹമ്മദ് റോഷനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു. ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ReadAlso: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി
റോഷന്‍ എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. രാജസ്ഥാനിലേക്ക് ഇരുവരും പോകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബൈക്ക് വിറ്റതടക്കമുള്ള കുറച്ചധികം തുക ഇപ്പോള്‍ റോഷന്റെ കൈവശമുണ്ട്. ഇത് തീരുന്നത് വരെ ഇവര്‍ യാത്ര ചെയ്തേക്കുമെന്നാണ് പോലീസ് സംശയിക്കുന്നത്. റോഷന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയും ഫോണുകളിലേക്ക് വരുന്ന കോളുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്.
കേസില്‍ ഇതുവരെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രതികള്‍. ഇവര്‍ക്കെതിരെ, പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here