ഗതാഗതകുരുക്കും ട്രാഫിക് നിയമ ലംഘനവും കുറയ്ക്കാൻ തലസ്ഥാനത്ത് സീറോ ഹവര്‍

ഗതാഗതകുരുക്കും ട്രാഫിക് നിയമ ലംഘനവും കുറയ്ക്കാൻ തിരുവനന്തപുരം നഗരത്തിൽ സീറോ ഹവർ സംവിധാനം നടപ്പിലാക്കി. സീറോ ഹവറിൽ നിയമലംഘനം നടത്തുന്നവർക്ക് പിഴയില്ല, പക്ഷേ പോലീസിന്റെ നിർബന്ധിത ബോധവത്കരണ ക്‌ളാസിൽ പങ്കെടുക്കേണ്ടി വരും. സിറ്റി പോലീസ് സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സീറോ ഹവർ നടപ്പിലാക്കിയത്.
നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ വശങ്ങളിൽ പോലീസ് ചെക്കിങ് നടക്കുന്നുണ്ട്. ചെക്കിങ്ങിനു നേതൃത്വം കൊടുക്കുന്നത് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിനാണ്. വ്യാപകമായ ചെക്കിംഗില്‍ ജനങ്ങളും അമ്പരന്നു.
ദിവസത്തിൽ ഒരു മണിക്കൂറാണ് സീറോ ഹവർ. ഈ സമയം നിയമലംഘനം നടത്തിയാൽ പണമടച്ചു രക്ഷപെടാൻ കഴിയില്ല. നിർബന്ധമായും പോലീസിന്റെ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കേണ്ടി വരും. ക്ലാസിന്റെ സമയം നിയമലംഘനം നടത്തുന്നവർക്ക് തീരുമാനിക്കാം. വാഹനം നിരീക്ഷണത്തിലായതിനാൽ ക്‌ളാസ്സിനു ശേഷവും നിയമലംഘനം നടത്തിയാൽ പോലീസ് ഉറപ്പായും പിടി കൂടും. ഓരോ ദിവസവും വ്യത്യസ്തമായ സമയങ്ങളിലാണ് സീറോ ഹവർ. അതിനാൽ മുൻകൂട്ടി അറിയാനും കഴിയില്ല. കോഴിക്കോട് നഗരത്തിൽ പരീക്ഷിച്ചു വിജയിച്ചതിനാലാണ് തിരുവനന്തപുരത്തേക്കും സീറോ ഹവർ വ്യാപിപ്പിക്കുന്നതെന്നു സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ വ്യക്തമാക്കി. ട്രാഫിക് നിയമലംഘനം കണ്ടാൽ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തി പൊതുജനങ്ങൾക്കും പോലീസിനെ സഹായിക്കാൻ കഴിയും.നിയമലംഘനത്തിന്റെ ചിത്രങ്ങളും, ദ്യശ്യങ്ങളും വാട്ട്സ്ആപ്പിലേക്കും അയക്കാം.
അറിയിക്കേണ്ട നമ്പർ – 9497975000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here