അയോധ്യ കേസ്; വിധി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിർമോഹി അഖാര സുപ്രീംകോടതിയെ സമീപിച്ചു
അയോധ്യ തർക്ക ഭൂമി കേസിലെ വിധി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിർമോഹി അഖാര സുപ്രീംകോടതിയെ സമീപിച്ചു. മധ്യസ്ഥ ചർച്ച ഫൈസാബാദിൽ നിന്ന് ഡൽഹിയിലോ മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറ്റണം എന്നും ഹർജിയിൽ പറയുന്നു. മധ്യസ്ഥ സമിതിയിലേക്ക് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച രണ്ട് ജസ്റ്റിസുമാരെ ഉൾപ്പെടുത്തണമെന്നും നിർമോഹി അഖാര ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി മുൻ ജസ്റ്റിസ് എഫ് എം ഇബ്രാഹിം ഖലീഫുള്ള ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ട മൂന്നംഗ മധ്യസ്ഥ സമിതിയെ മാർച്ച് എട്ടിനാണ് സുപ്രീം കോടതി അയോധ്യ തർക്ക കേസ് പരിഹരിക്കാൻ നിയോഗിച്ചത്. എന്നാൽ മധ്യസ്ഥ സമിതി, മധ്യസ്ഥതക്കായി തിരഞ്ഞെടുത്ത സ്ഥലം, ആരൊക്കെ തമ്മിൽ മധ്യസ്ഥ ചർച്ച വേണം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് നിർമോഹി അഖാര വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Read Also : അയോധ്യ കേസ് പരിഗണിക്കാൻ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിച്ചു
സമിതിയിലേക്ക് വിരമിച്ച രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. മധ്യസ്ഥ സമിതിയ്ക്ക് വേണമെങ്കിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താമെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചർച്ച നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർ തമ്മിൽ മതിയെന്ന വാദവും നിർമോഹി അഖാര ഹർജിയിൽ ഉയർത്തിയിട്ടുണ്ട്. നിലവിൽ 25 കക്ഷികളെയാണ് മധ്യസ്ഥ ചർച്ചകൾക്കായി വിളിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഫൈസാബാദിൽ വെച്ച് മധ്യസ്ഥ ചർച്ചകൾ നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന് പകരം ഡൽഹിയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ചർച്ച മാറ്റണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. 2010 ലാണ് അലഹബാദ് ഹൈക്കോടതി അയോദ്ധ്യയിലെ 2.77 ഏക്കർ തർക്ക ഭൂമി സുന്നിവഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നിവർക്ക് മൂന്നായി വിഭജിച്ചു നൽകി ഉത്തരവിട്ടത്. വിധിയെ ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here