ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം
ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ സംസ്ഥാനത്ത് നാളെ മുതൽ നാമനിർദേശ പത്രിക നൽകാം. ഏപ്രിൽ 4 വരെ പത്രികകൾ സ്വീകരിക്കും. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ മേയ് 23 നാണ്.
കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗം അടുത്ത ഘട്ടത്തിലേക്ക്. നാമനിർദേശ പത്രികകൾ നാളെ മുതൽ നൽകിത്തുടങ്ങാം. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ
വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. ഏപ്രിൽ 4 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. വരണാധികാരിയായ ജില്ലാ കളക്ടർമാർക്കാണ് പത്രിക നൽകേണ്ടത്.
സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ പത്രികാ സമർപ്പണത്തിന് എത്താവൂ എന്നു നിർദേശിച്ചിട്ടുണ്ട്. വരണാധികാരിയുടെ ഓഫീസായ സിവിൽ സ്റ്റേഷന്റെ 100 മീറ്ററിനുള്ളിൽ സ്ഥാനാർഥിക്കൊപ്പം മൂന്നു വാഹനങ്ങൾ മാത്രമേ കടത്തിവിടൂ. ഇക്കാര്യങ്ങൾ നിരീക്ഷിക്കാൻ ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കും.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പ വിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിവ ഇതിൽ രേഖപ്പെടുത്തണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രിമിനൽ കേസുണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്.ഐ.ആർ. അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം. ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർഥിയാകാൻ കെട്ടിവയ്‌ക്കേണ്ട തുക.
ഏപ്രിൽ അഞ്ചിനാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടു വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23ന് വോട്ടെണ്ണും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here