ബീഹാറില്‍ മഹാസഖ്യം ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായി
ബീഹാറില്‍ മഹാസഖ്യം ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായി. പാറ്റ്ന സാഹിബില്‍ കോണ്‍ഗ്രസും കീർത്തി ആസാദിന്‍റെ സിറ്റിംഗ് സീറ്റായിരുന്ന ദർബാങ്ങില്‍ ആർ ജെ ഡിയുമാണ് മത്സരിക്കുക. ഇതോടെ ബി ജെ പി സീറ്റ് നിഷേധിച്ച ശത്രുഘ്നന്‍ സിന്‍ഹ പാറ്റ്ന സാഹിബില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.
മുന്‍ ബി ജെ പി നേതാക്കളായ ശത്രുഘ്നന്‍ സിന്‍ഹയെയും കീർത്തി ആസാദിനെയും അവരുടെ സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കോണ്‍ഗ്രസ് ബീഹാറിലെ പാറ്റ്ന സാഹിബും ദർബാങ്ങും ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ആർ ജെ ഡി തയ്യാകാതിരുന്നതോടെ സീറ്റ് ധാരണ ചർച്ചകള്‍ വഴി മുട്ടിയിരുന്നു. ഒടുവില്‍ പാറ്റ്ന സാഹിബ് കോണ്‍ഗ്രസിന് വിട്ട് നല്‍കാന്‍ ആർ ജെ ഡി തീരുമാനിച്ചതോടെ ദർബാങ്ങ് സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് പിന്‍വലിച്ചു.
Read Also : ദേശീയ രാഷ്ട്രീയത്തിൽ മഹാസഖ്യം സാധ്യമല്ല : പ്രകാശ് കാരാട്ട്
പാറ്റ്ന സാഹിബില്‍ കോണ്‍ഗ്രസിന് വേണ്ടി ശത്രുഘ്നന്‍ സിന്‍ഹ വരുന്പോള്‍ ബി ജെ പിക്ക് കടുത്ത പോരാട്ടം നേരിടേണ്ടി വരും. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് ബി ജെ പി സ്ഥാനാർത്ഥി. ആർ ജെ ഡിയുടെ തലമുതിർന്ന നേതാവ് അബ്ദുള്‍ ബാരി സിദ്ദിഖിയാണ് ദർബാങ്ങ് മണ്ഡലത്തിലെ ആർ ജെ ഡി സ്ഥാനാർത്ഥി. ജാതി സമവാക്യങ്ങള്‍ കൂടി പരിഗണിച്ച് കൊണ്ടാണ് അദ്ദേഹത്തിന് സീറ്റ് നല്‍കിയതെന്ന് ആർ ജെ ഡി പറയുന്നു. ആറാം തിയതി കോണ്‍ഗ്രസില്‍ ചേരുന്ന ശത്രുഘ്നന്‍ സിന്‍ഹ അതിന് ശേഷമാകും പത്രിക സമർപ്പിക്കുക. കീർത്തി ആസാദിനെ ജാർഖണ്ഡില്‍ കോണ്‍ഗ്രസിന് ലഭിച്ച ഏതെങ്കിലും മണ്ഡലങ്ങളില്‍ മത്സരിപ്പിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here