Advertisement

രാഹുൽ ഗാന്ധി അമൂൽ ബേബി തന്നെയെന്ന് വിഎസ് അച്യുതാനന്ദൻ

April 1, 2019
Google News 1 minute Read

 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമൂൽ ബേബി തന്നെയാണെന്ന് വി.എസ് അച്യുതാനന്ദൻ. മുമ്പൊരിക്കൽ താൻ രാഹുൽ ഗാന്ധിയെ അമുൽ പുത്രൻ എന്നു വിളിച്ച് കളിയാക്കിയത് വെറുതെയല്ലെന്നും മധ്യവയസ്സിനോടടുക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ലെന്നും വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വി.എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

മുമ്പൊരിക്കൽ രാഹുൽ ഗാന്ധിയെ ഞാൻ അമുൽ പുത്രൻ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാൻ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൻറെ ഗതിവിഗതികൾ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു.

മദ്ധ്യ വയസ്സിനോടടുക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ഇന്ന് ഇന്ത്യ നേരിടുന്ന വിപത്ത് ബിജെപിയാണ്. ആ വിപത്തിനെ നേരിടാൻ ഇന്ത്യയിലെമ്പാടും ജനങ്ങൾ തയ്യാറുമാണ്. വലുതും ചെറുതുമായ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തൊഴിലാളികർഷകാദി ജനങ്ങളോടൊപ്പം നിന്ന് ബിജെപിയെ അധികാരത്തിൽനിന്ന് തൂത്തെറിയാൻ രംഗത്തിറങ്ങുന്നുണ്ട്. അക്കാര്യത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കുന്നു. കോൺഗ്രസ്സും അവകാശപ്പെടുന്നത്, തങ്ങൾ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ് എന്നാണ്.

പക്ഷെ, കോൺഗ്രസ്സിന്, അവർതന്നെ സമ്മതിക്കുന്ന ഒരു പ്രശ്‌നമുണ്ട്. അതൊരു അരാജക പാർട്ടിയാണ്. ആർക്കും എന്തു നിലപാടും സ്വതന്ത്രമായി എടുക്കാനും അതിനനുസരിച്ച് മുന്നോട്ടുപോവാനുമുള്ള സ്വാതന്ത്ര്യമുള്ള വിചിത്രമായ ജനാധിപത്യമാണ് കോൺഗ്രസ്സിൻറേത്. എന്നാൽ, എല്ലാ ജനാധിപത്യവും അവസാനിക്കുന്നത് നെഹ്രു കുടുംബത്തിലെ ഇളമുറ കാരണവൻമാരിലാണ്. രാഹുൽ ഗാന്ധിയാണ് ഇപ്പോഴത്തെ കാരണവർ.

രാഹുൽ ഗാന്ധിയാവട്ടെ, ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്. അങ്ങ് വടക്ക് ദില്ലിയിൽ ആം ആദ്മി പാർട്ടിക്കാണ് ശക്തി. ഇങ്ങ് തെക്ക് കേരളത്തിൽ സിപിഐഎമ്മിൻറെ നേതൃത്വത്തിലുള്ള എൽഡിഎഫിനും. ആം ആദ്മി പാർട്ടിയായാലും എൽഡിഎഫ് ആയാലും ബിജെപിക്കെതിരെ സന്ധിയില്ലാ സമരത്തിലുമാണ്.

എന്നാൽ, ആരുടെയൊക്കെയോ ഉപദേശങ്ങളിൽ കുരുങ്ങി, വസ്തുനിഷ്ഠമായി സാഹചര്യങ്ങളെ വിലയിരുത്താനാവാത്ത കുട്ടിയെപ്പോലെ പെരുമാറുകയാണ് രാഹുൽ ഗാന്ധി. ദില്ലിയിൽ ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാൽ, അങ്ങോട്ട് ചായും. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആൻറണിയും ഉപദേശിച്ചാൽ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുൽ ഇപ്പോൾ വയനാടൻ ചുരം കയറി ഇടതുപക്ഷത്തോട് യുദ്ധത്തിന് വന്നിട്ടുള്ളത്.

രാഹുൽ വന്നതുകൊണ്ട് എന്താണ് സംഭവിക്കാനുള്ളത്? ഇടതുപക്ഷം വർധിത വീര്യത്തോടെ രാഹുലിനെയും ഒപ്പം ബിജെപിയെയും നേരിടും. എന്നാൽ, കോൺഗ്രസ്സിൻറെ കാര്യമോ? ഇതുവരെ പാടി നടന്ന, ബിജെപിയാണ് മുഖ്യശത്രു എന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുൽ വെറുമൊരു കോൺഗ്രസ്സുകാരനല്ല. കോൺഗ്രസ്സിൻറെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പിൽ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാൻ അമുൽ ബേബി എന്ന് വിളിച്ചത്. ആ വിളിതന്നെ ഇന്നും പ്രസക്തമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here