ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണം: പാക് സൈനിക മേധാവി വിദേശ രാജ്യങ്ങളിൽ അഭ്യർത്ഥനയുമായി നേരിട്ടെത്തിയെന്ന് റിപ്പോർട്ട്

പാകിസ്താന്റെ സൈനിക മേധാവി ജനറൽ അസിം മുനീർ ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശ രാജ്യങ്ങളിൽ നേരിട്ടെത്തി ഇടപെടൽ അഭ്യർത്തിച്ചതായി റിപ്പോർട്ട്. യുഎസ്, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് അസിം മുനീർ അടിയന്തരമായി സന്ദർശനം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വ്യോമസേന പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനം തകർക്കുന്നതിനുശേഷമാണ് അസിം
മുനീർ വിദേശ സന്ദർശനം നടത്തിയത് എന്നാണ് റിപ്പോർട്ട്. പാകിസ്താൻ മേധാവി വലിയ ആശങ്കരേഖപ്പെടുത്തിയതായും വിവിധ രാജ്യങ്ങളിൽ ഉന്നത തലത്തിൽ നടത്തിയ കൂടിയാലോചനകളിൽ ഈ വിഷയം ചർച്ചയായതായും വിവരം ലഭിക്കുന്നു.
അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്താനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടക്കുന്നു. ഇത് വിശ്വാസ ലംഘനമാണ്. സൈന്യം ഉചിതമായ മറുപടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
അതിനിടെ വെടിനിർത്തൽ ധാരണ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യ വക്താവ്. അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യ നിർദേശം നൽകിയതിന് പിന്നാലെയാണ് പ്രതികരണം. വെടിനിർത്തൽ ധാരണ നിലവിൽ വന്നെങ്കിലും പാകിസ്താനെതിരായ നടപടികളിൽ നിന്ന് ഇന്ത്യ തത്കാലം പിന്നാട്ടില്ല. സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി തുടരും. കർത്താർപൂർ ഇടനാഴിയും തുറക്കില്ല.
Story Highlights : Pak Army Chief Asim Munir Reaches Out to Foreign Nations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here