സഭയുടെ വിവാദ ഭൂമി ഇടപാട്; അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപ്പോർട്ട് വത്തിക്കാന് കൈമാറി. അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്താണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പഠിച്ചതിന് ശേഷം വത്തിക്കാൻ തുടർ നടപടികൾ സ്വീകരിക്കും.സീറോ മലബാർ സഭാ ഭൂമി ഇടപാടിലെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം വത്തിക്കാന് കൈമാറിയത്.അതിരൂപതാ അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോട്ടത്ത് നിയോഗിച്ച ജോസഫ് ഇഞ്ചോടി കമ്മിഷന്റെ കണ്ടെത്തലുകളും സ്വകാര്യ ഓഡിറ്റ് ഉപദേശക സ്ഥാപനമായ കെപിഎംജിയുടെ ശുപാർശകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിയാണ് റിപ്പോർട്ട് സ്വീകരിച്ചത്.
Read Also; സീറോ മലബാർ സഭയുടെ വിവാദ ഭൂമി വിൽപ്പന; വേട്ടയാടാൻ ശ്രമമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
2015 ഏപ്രിൽ മുതലുള്ള ഭൂമി ഇടപാടുകളാണ് അന്വേഷണ വിധേയമാക്കിയത്. വ്യാജരേഖാ കേസിൽ അപ്പസ്തലിക് അഡ്മിനിസ്‌ട്രേറ്റർ പ്രതിയായതിലും വത്തിക്കാൻ വിശദീകരണം തേടി. അതിരൂപതയുടെ 301 സെന്റ് ഭൂമിയാണ് വിൽപന നടത്തിയത്. 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചെങ്കിലും 13 കോടി രൂപയാണ് അതിരൂപതയ്ക്ക് ലഭിച്ചത്. രേഖകളിൽ വിൽപ്പന മൂല്യം കുറച്ച് കാണിക്കുകയും ചെയ്തിരുന്നു. ക്രമക്കേടിൽ കർദിനാൾ ജോർജ് ആലഞ്ചേരി ആരോപണ വിധേയനായതിനെത്തുടർന്നാണ് വത്തിക്കാൻ അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. ഭൂമി ഇടപാടിൽ ആലഞ്ചേരി അടക്കം 26 പേർക്കെതിരെ കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും തൃക്കാക്കര കോടതിയും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here