ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ എത്തിച്ച് പാക്കിസ്ഥാന്‍; സംഘത്തില്‍ നയതന്ത്രജ്ഞരും

ബലാകോട്ടില്‍ അന്താരാഷ്ട്ര മാധ്യമ സംഘത്തെ എത്തിച്ച് പാക്കിസ്ഥാന്‍. ബോബ് വീണ സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപെട്ടതായി സംഘം. സംഘത്തില്‍ നയതന്തജ്ഞരും ഉള്‍പ്പെടുന്നു. ഇന്ത്യ ആക്രമണം നടത്തിയ സ്ഥലം സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനം വൈകിപ്പിച്ചത് തെളിവുകള്‍ നശിപ്പിക്കാനെന്ന് ഇന്ത്യ ആരോപിച്ചു.
പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ സ്ഥലം സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചത്. ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇവിടത്തെ യാഥാര്‍ഥ്യങ്ങളെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
മന്‍ഷേരയ്ക്കു സമീപമുള്ള പ്രദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും മലമ്പ്രദേശത്തുകൂടി ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതെന്നും ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. ഇന്ത്യ ബോംബിട്ട് തകര്‍ത്ത ക്യാമ്പിലേയ്ക്കുള്ള മാര്‍ഗമധ്യേ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജനവാസ കേന്ദ്രത്തില്‍നിന്ന് അകലെയുള്ള ഈ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനത്തില്‍ രൂപപ്പെട്ട ഏതാനും കുഴികളും കടപുഴകിയ മരങ്ങളും മാത്രമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here