ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യദ്രോഹക്കുറ്റം കർശനമാക്കുമെന്ന് രാജ്‌നാഥ് സിങ്

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യദ്രോഹക്കുറ്റം കർശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബിജെപി സർക്കാർ വീണ്ടും വരികയാണെങ്കിൽ രാജ്യദ്രോഹ നിയമം കൂടുതൽ കർശനമാക്കാൻ തന്നെയാണ് തീരുമാനം. ഇന്ത്യയെ ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവർക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങൾ പറയുന്നതെന്നും ഗുജറാത്തിലെ കച്ചിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം ചോദിച്ചു.
രാജ്യദ്യോഹ നിയമം മയപ്പെടുത്തുമെന്ന കോൺഗ്രസ് പ്രകടനപത്രികയെ വിമർശിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോൺഗ്രസ് രാജ്യത്തെ അപകടത്തിലേക്ക് തള്ളിവിടുകയാണെന്നും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി സർക്കാരിന് അഴിമതി പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞെന്ന് തങ്ങൾ അവകാശപ്പെടുന്നില്ല. എന്നാൽ നിർണായക നീക്കങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്ന് പറയാൻ കഴിയും. മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കശ്മീർ പ്രശ്‌നങ്ങളുടെ മൂല കാരണം ജവഹർലാൽ നെഹ്രുവിന്റെ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീർ വിഷയത്തിൽ സർദാർ വല്ലാഭായ് പട്ടേലിന് പൂർണ്ണ അധികാരം നൽകിയിരുന്നെങ്കിൽ അക്കാലത്ത് തന്നെ പരിഹാരമുണ്ടായേനെയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here