ഭഗവാനെ വിളിച്ചാൽ പോലും നോട്ടീസ്; കേരളത്തിൽ നടക്കുന്നത് എന്തു തരം തെരഞ്ഞെടുപ്പാണെന്ന് സുഷമ സ്വരാജ്
കേരളത്തിൽ ഭഗവാനെ വിളിച്ചാൽ പോലും സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകുകയാണെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് . ഭഗവാന്റെ പേര് പോലും പറയാൻ സാധിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. പൊതുയോഗത്തിൽ അയ്യപ്പനെ കുറിച്ച് സംസാരിച്ചതിന് ഇവിടെ സ്ഥാനാർത്ഥിക്ക് നോട്ടീസ് നൽകുകയാണ്. എന്തു തരം തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കുന്നതെന്നും സുഷമ സ്വരാജ് ചോദിച്ചു. എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ഏറ്റുമുട്ടലിന്റെ പാതയാണ് വിശ്വാസികളോട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ബിജെപി നേതാക്കൾക്കെതിരെയും സ്ഥാനാർത്ഥികൾക്കെതിരെയും നൂറു കണക്കിന് കേസുകളെടുത്തു. എന്നാൽ ഇതിലൊന്നും ഭയന്ന് ബിജെപി പിൻമാറില്ലെന്നും ശബരിമല വിഷയത്തിൽ ബിജെപി നിലപാട് വ്യക്തമാണെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here