ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു
ഹജ്ജ് തീർത്ഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചു. കെട്ടിടങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്താൻ പരിശോധന നടക്കുകയാണിപ്പോൾ. മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് ഒരു കാരണവശാലും ലൈസൻസ് അനുവദിക്കില്ലെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഇത്തവണത്തെ ഹജ്ജ് വേളയിൽ തീർത്ഥാടകർക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ സൗദി ഹജ്ജ് ഉംറ മന്ത്രാലയം പരിശോധന ആരംഭിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ മുന്നോട്ടു വച്ച മാർഗനിർദേശങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയത്തിലെ സർവീസ് ആൻഡ് അക്കമഡേഷൻ മേധാവി ഇമാദ് റുകുൻ വ്യക്ത്യമാക്കി.
Read Also : വഴി തെറ്റുന്ന ഹജ്ജ് ഉംറ തീർത്ഥാടകരെ കണ്ടെത്താൻ മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുന്നു
കെട്ടിടത്തിന്റെ നിർമ്മാണ രീതിയും, സുരക്ഷാ സംവിധാനങ്ങളും മാത്രമായിരുന്നു നേരത്തെ അക്കാമഡേഷൻ കമ്മിറ്റി പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഫർണീച്ചർ, ടിഷ്യൂ പേപ്പർ, ഗാർബേജ് ബിൻ, ബെഡ്ഷീറ്റ് തുടങ്ങിയവയുടെ പോലും ഗുണമേന്മ പരിശോധിച്ച് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. തീർത്ഥാടകർക്ക് സുഗമമായി താമസിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ കെട്ടിടങ്ങളിൽ സജ്ജമാക്കണം.
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളുടെയും ഹജ്ജ് ക്വാട്ട ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുൻ വർഷങ്ങളേക്കാൾ കൂടുതൽ കെട്ടിടങ്ങൾ ഇത്തവണ ആവശ്യമായി വരും. ഇന്ത്യയിൽ നിന്നുള്ള രണ്ട് ലക്ഷത്തോളം തീർഥാടകർക്ക് താമസിക്കാനാവശ്യമായ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here