ബസ് യാത്രയിലുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ അറിയിക്കണമെന്ന് ഡിജിപിയുടെ അഭ്യർത്ഥന
ബസ് യാത്രയ്ക്കിടെ ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണം ഉൾപ്പെടെയുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യർത്ഥന. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഡിജിപി ഇക്കാര്യം ആവശ്യപ്പെട്ടത്. കല്ലട ബസ്സിൽ യുവാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങൾ പോലീസിൽ റിപ്പോർട്ട് ചെയ്യാൻ ഡിജിപി അഭ്യർത്ഥിച്ചിരിക്കുന്നത്. കല്ലട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും ഡിജിപി ഫെയ്‌സ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ സുരേഷ് കല്ലട ബസിൽ വെച്ച് കഴിഞ്ഞ ദിവസമാണ് യാത്രക്കാരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്.
ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കല്ലട ട്രാവൽസ് എന്ന സ്വകാര്യബസ്സിൽ രണ്ട് ചെറുപ്പക്കാർക്ക് മർദ്ദനമേറ്റ നിർഭാഗ്യകരമായ സംഭവം ഇമെയിൽ മുഖേനയും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയും ശ്രദ്ധയിൽപെടുകയുണ്ടായി. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടർന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികൾക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here