ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ട പെൺകുട്ടിക്ക് പരീക്ഷയിൽ 90 ശതമാനം മാർക്ക്
വീട്ടുകാർ ശൈശവ വിവാഹത്തിനു നിർബന്ധിച്ചതിനെത്തുടർന്ന് നാടു വിട്ട പെൺകുട്ടിക്ക് പന്ത്രണ്ടാം തരം പരീക്ഷയിൽ 90 ശതമാനം മാർക്ക്. മൈസൂരുവിലെ ചിക്കബല്ലാപുര ജില്ലയിലെ കൊട്ടുരു ഗ്രാമത്തിൽ താമസിക്കുന്ന 18കാരി രേഖയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പത്താം ക്ലാസിൽ 74 ശതമാനം മാർക്കോടെ പാസായ രേഖ തുടർന്ന് പഠിക്കണം എന്നാഗ്രഹിച്ചെങ്കിലും വീട്ടിലെ പട്ടിണി അവളുടെ ആഗ്രഹങ്ങൾക്ക് തടസ്സമായി. അതിൽ നിന്ന് രക്ഷപ്പെടാൻ വീട്ടുകാരും ബന്ധുക്കളും അവളെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരുന്നു. നിർബന്ധം അധികരിച്ചപ്പോഴാണ് അവൾ വീടുവിട്ടിറങ്ങിയത്.
ബംഗളൂരുവിലെത്തിയ രേഖ അവിടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നു. എന്നാല്‍ തന്‍റെ കരിയറിന് കോഴ്സ് ഉപകാരപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയ അവൾ ശിശുസംരക്ഷണ വിഭാഗത്തിന്‍റെ ഹെല്‍പ്പ്‍ലൈന്‍ നമ്പരില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പിന്നീട് ശിശു സംരക്ഷണ വിഭാഗം അംഗങ്ങളുടെ സഹായത്തോടെ നീലമംഗലയിലെ ഒരു പ്രീ യൂണിവേഴ്സ്റ്റി കോളേജില്‍ ചേര്‍ന്നായിരുന്നു അവളുടെ പഠനം. പന്ത്രണ്ടാം തരം പരീക്ഷയ്ക്ക് 600-ല്‍ 542 മാര്‍ക്കാണ് അവൾക്ക് ലഭിച്ചത്. ഇനി ബിഎയ്ക്ക് ചേര്‍ന്ന് പഠനം തുടരണമെന്നതാണ് രേഖയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here