പ്രജ്ഞാ സിംഗ് ഠാക്കൂറിനെ കൈകാര്യം ചെയ്തത് തീവ്രവാദിയെ പോലെ; പിന്തുണയുമായി ബാബ രാംദേവ്
മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന് പിന്തുണയുമായി പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. പ്രജ്ഞാ ഠാക്കൂര്‍ ദേശസ്‌നേഹിയാണെന്നും മാലേഗാവ് കേസില്‍ അവരെ തീവ്രവാദിയെന്നതു പോലെയാണ് കൈകാര്യം ചെയ്തതെന്നും രാംദേവ് പറഞ്ഞു. പറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
“മാലേഗാവ് കേസില്‍ പ്രജ്ഞാ ഠാക്കൂറിനെ വെറും സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലില്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരാളെ സംശയത്തിന്റെ പേരില്‍ പിടികൂടി ഒമ്പത് വര്‍ഷത്തോളം ശാരീരകമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നത് കടുത്ത ക്രൂരതയാണ്. ഈ ക്രൂരതകളെല്ലാം സഹിച്ച്, ശാരീരികമായി തളര്‍ന്ന അവര്‍ക്ക് അര്‍ബുദം ബാധിച്ചു. അവര്‍ ഒരു തീവ്രവാദി ആയിരുന്നില്ല, ഒരു ദേശീയവാദിയായിരുന്നു.”- രാംദേവ് പറഞ്ഞു.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് അടുത്തിടെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുംബൈ പോലീസിന്റെ തീവ്രവാദി വിരുദ്ധവിഭാഗം (എ.ടി.എസ്.) തലവന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ, ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ രണ്ട് പ്രസ്താവനകളുടെ പേരിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here