ബെംഗളുരുവിലേക്ക് പുതിയ ട്രെയിൻ സർവ്വീസ്; സ്വകാര്യ ബസുകൾക്ക് തിരിച്ചടി
കേരളത്തിൽനിന്നു ബംഗളുരുവിലേക്കു പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഞായറാഴ്ചകളിൽ തിരുവനന്തപുരത്തുനിന്നു ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കുള്ള സ്പെഷൽ ട്രെയിനാണു പ്രഖ്യാപിച്ചത്.
കൊച്ചുവേളിയിൽനിന്നു ഞായറാഴ്ച വൈകിട്ട് അഞ്ചിനു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 8.40-ന് കൃഷ്ണരാജപുരത്ത് എത്തും. മടക്ക ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഈ മാസം 28 മുതൽ ജൂണ് 30 വരെയാണു സ്പെഷ്യൽ സർവീസ്.
കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോയന്പത്തൂർ, ഈറോഡ്, ബംഗാരപേട്ട്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലാണ് ട്രെയിനിനു സ്റ്റോപ്പുള്ളത്. എട്ടു സ്ലീപ്പർ, രണ്ട് തേഡ് എസി, രണ്ട് ജനറൽ കന്പാർട്ട്മെന്റ് എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക.
താൽക്കാലിക സർവീസാണെങ്കിലും കൊച്ചുവേളിയിൽനിന്നു ബാനസവാടിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ഹംസഫർ എക്സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന.
കേരളത്തിൽനിന്നു ബംഗളുരുവിലേക്കു സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിക്കുന്നത്. യാത്രക്കാർ കൂടുതലുള്ള ഞായറാഴ്ച ദിവസങ്ങളിൽ ഏജൻസികൾ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾ നൽകുന്നത്. ഞായറാഴ്ച ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ബസുകളുടെ കൊള്ള ഒരു പരിധി വരെ തടയാൻ കഴിയുമെന്നു കരുതപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here