Advertisement

ക്യാമ്പയിൻ ഫലം കണ്ടു; ഒത്തുതീർപ്പുമായി പെപ്സികോ

April 26, 2019
Google News 1 minute Read

ഗുജറാത്തിലെ ഉരുളകിഴങ്ങ് കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട പെപ്‌സികോ രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധത്തില്‍ ഞെട്ടി ഒത്തുതീര്‍പ്പിനൊരുങ്ങുന്നു. നഷ്ടപരിഹാരം തങ്ങൾക്ക് വേണ്ടെന്നും പകരം ചില ഉപാധികളുണ്ടെന്നുമാണ് പെപ്സികോയുടെ ഇപ്പോഴത്തെ നിലപാട്. ഉപാധികൾ അംഗീകരിക്കാൻ കർഷകർ തയ്യാറാവണമെന്നാവശ്യപ്പെടുന്ന പെപ്സികോ ഒത്തുതീർപ്പിന് തയ്യാറാണെന്നും അറിയിക്കുന്നു.

തങ്ങള്‍ ലെയ്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളകിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണമെന്നതാണ് പെപ്സികോയുടെ ഒരു ഉപാധി. നിലവില്‍ ഉല്പാദിപ്പിച്ച ഉരുളകിഴങ്ങുകള്‍ നശിപ്പിക്കുകയോ പെപ്‌സികോയുടെ സഹകരണത്തോടെയുള്ള കാര്‍ഷിക പരിപാടിയില്‍ പങ്കാളിയായി ഉത്പന്നങ്ങള്‍ കമ്പനിക്ക് വില്‍ക്കുകയോ ചെയ്യണം. കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്പന്നം കമ്പനിക്ക് തന്നെ വില്‍ക്കുകയും ചെയ്യാവുന്നതാണെന്നും പെപ്സികോ കർഷകർക്ക് ഉപാധി വെക്കുന്നു.

പെപ്‌സികോയുടെ ഉപാധികളെ കുറിച്ച് കര്‍ഷകരോട് ചോദിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് അഹമ്മദാബാദ് കോടതിയില്‍ കര്‍ഷകരുടെ അഭിഭാഷകന്‍ അറിയിച്ചത്. പെപ്‌സികോയുടെ ഓഫര്‍ പരിഗണിച്ച് ഉടന്‍ കോടതിയില്‍ മറുപടി അറിയിക്കാനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. ജൂണ്‍ 12ന് ആണ് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നത്.

പെപ്സികോയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ലെയ്‌സ് ബഹിഷ്‌കരണാഹ്വാനം കണ്ടാണ് ഇവർ ഒത്തുതീര്‍പ്പിന് ഉപാധികളുമായെത്തിയത്. #boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്‌സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്‌നാണ് നടന്നത്.

ഗുജറാത്തിലെ 4 കര്‍ഷകരോടാണ് പെപ്സികോ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്‌സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്‌തെന്നാണ് കര്‍ഷകര്‍ക്കെതിരെ ഇവർ ആരോപിച്ച കുറ്റം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here