കാസർഗോഡ് മഞ്ഞപ്പിത്തം പിടിമുറുക്കുന്നു; മൂന്ന് ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് 28 പേർക്ക്

കാസർഗോഡ് നഗരസഭയിലെ ബാങ്കോട് പ്രദേശത്ത് കഴിഞ്ഞ 3 ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ചത് 28 പേർക്ക്.കുട്ടികളാണ് മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഏറെയും. സ്ഥലത്തെ കിണറുകളിലെ വെള്ളം ജല അതോറിറ്റിയുടെ ലാബിൽ പരിശോധനയ്ക്ക് അയച്ചു.
കാസർഗോഡ് നഗരസഭയിലെ ബാങ്കോട് പ്രദേശത്താണ് വ്യാപകമായി മഞ്ഞപ്പിത്തം ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ നാട്ടുകാരുടെ സഹായത്തോടെ വീടുകൾതോറും നടത്തിയ സർവെയിലാണ് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്.പലരും ആയുർവേദ ചികിത്സയിലാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശമാണിത്. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
ആരോഗ്യ വകപ്പ് നഗരസഭ സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങങ്ങും ബോധവത്കരണവും ആരംഭിച്ചു.മാലിന്യം കെട്ടിക്കിടക്കുന്ന ഓവുചാൽ ഉൾപ്പെടെ വൃത്തിയാക്കാനുള്ള നടപടികൾക്ക് തുടക്കമായി. കിണറുകളിൽ ക്ലോറിനേഷൻ നടത്തി.
കിണറുകളിലെ വെള്ളം ജല അതോറിറ്റി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഐസ് ക്രീം ഉൾപ്പെടെ ശീതള പാനീയം എന്നിവയുടെ ഉപയോഗവും മഞ്ഞപ്പിത്തം പടരാൻ ഇടയായിട്ടുണ്ടോയെന്ന പരിശോധനയും നടന്നു വരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here