ഫോനി; ഒഡീഷയിൽ മരണം എട്ടായി
ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ മരിച്ചവരുടെ എണ്ണം എട്ടായി. തകർന്ന കെട്ടിടങ്ങൾക്കും കടപുഴകിയ മരങ്ങൾക്കടിയിൽപ്പെട്ടുമാണ് പലരും മരിച്ചത്. പുരിയിലും ഭുവനേശ്വറിലും വൻ നാശനഷ്ടമുണ്ടായി. പുരിയുടെ പല ഭാഗങ്ങളും വെള്ളത്തിലിടിയലായി. പുരിയിൽ മാത്രം 160 ഓളം പേർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച അർദ്ധരാത്രി 12.30 ഓടെ ചുഴലിക്കാറ്റ് ഒഡീഷയിൽ നിന്നും പശ്ചിമ ബംഗാളിലേക്ക് പ്രവേശിച്ചു.
പശ്ചിമ ബംഗാളിലേക്ക് കടന്ന കാറ്റിന്റെ തീവ്രത കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച്ച അതിരാവിലെയോടെ ബംഗാളിലെ കരഗ്പൂരിലെത്തിയ ഫോനി നിലവിൽ 90 കിലോമീറ്റർ വേഗതിയിൽ വടക്കു കിഴക്കൻ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴ തുടരുന്നുണ്ട്.
ചുഴലിക്കാറ്റ് എത്തുന്നതിനു മുന്നോടിയായി കൊൽക്കത്ത വിമാനത്താവളം വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ അടച്ചിരുന്നു. ശനിയാഴ്ച്ച രാവിലെ എട്ടുവരെയാണ് വിമാനത്താവളം അടച്ചത്. കൊൽക്കത്തയിൽ നിന്നും 200 ൽ അധികം വിമാന സർവീസുകൾ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും രണ്ടു ദിവസത്തേക്ക് അവധി നൽകിയിരിക്കുകയാണ്.
വെള്ളിയാഴ്ച്ച എട്ടരയോടെയാണ് ഫോനി ചുഴലിക്കാറ്റ് ഒഡീഷയുടെ തീരം തൊട്ടത്. ഗജ്ഞം, ഗജപതി ജില്ലകളിൽ ടെലിഫോൺ ബന്ധവും റോഡ് ഗതാഗതും പുനസ്ഥാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പതിനൊന്ന് ലക്ഷത്തോളം പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാറ്റിപ്പാർപ്പിച്ച ഇടങ്ങളിൽ ഭക്ഷണവും വെള്ളവും സർക്കാർ ലഭ്യമാക്കിട്ടുണ്ട്. പ്രദേശങ്ങളിൽ പൊതു ഭക്ഷണശാലകൾ ഒരിക്കിട്ടുണ്ട്. ഭുവനേശ്വര വിമാനത്താവളം ഇന്ന് ഉച്ചയോടെ തുറന്നേക്കും. നാശനഷ്ട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here