കണ്ണൂരിലെ കള്ളവോട്ട്; ആരോപണ വിധേയരായവരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തിയിൽ കള്ളവോട്ടാരോപണ വിധേയരായവരിൽ നിന്ന് കണ്ണൂർ ജില്ലാ കളക്ടർ ഇന്ന് മൊഴിയെടുക്കും. മുസ്ലിം ലീഗ് പ്രവർത്തകരായ പതിമൂന്ന് പേരോടാണ് ഹാജരാകാൻ നിർദേശിച്ചത്.
സിപിഎം പുറത്ത് വിട്ട ദൃശ്യങ്ങളിലുള്ള വോട്ടർമാരെയാണ് തെളിവെടുപ്പിനായി വിളിപ്പിച്ചിരിക്കുന്നത്. അഞ്ച് ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ചാണ് സിപിഎം ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംശയം തോന്നിയ വോട്ടർമാരോട് കളക്ടർ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. പാമ്പുരുത്തിയിൽ ഇരുപത്തിയെട്ട് പ്രവാസികളുടെ വോട്ടുകൾ യുഡിഎഫ് പ്രവർത്തകർ കള്ളവോട്ടായി ചെയ്‌തെന്നും സിപിഎം ആരോപിച്ചിരുന്നു.
തളിപ്പറമ്പ് പാമ്പുരുത്തിയിലെ 166-ാം നമ്പർ ബൂത്തായ മാപ്പിള എയുപി സ്‌ക്കൂളിൽ മുസ്ലീം ലീഗ് പ്രവർത്തകർ പ്രവാസി വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു. അതേ സമയം ദൃശ്യങ്ങൾ വ്യാജമാണെന്നാണ് മുസ്ലീം ലീഗിന്റെ വാദം. ലീഗ് പ്രവർത്തകരായ അനസ്,സാദിഖ്,മുബഷിർ,മർഷാദ് എന്നിവർ ഒന്നിലേറെ തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതേപ്പറ്റി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here