പൊലീസിലെ പോസ്റ്റൽ വോട്ട് വിവാദം; ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജൻസ്

പൊലീസ് അസോസിയേഷൻ പോസ്റ്റൽ വോട്ടിൽ ഇടപെട്ടതിന് സ്ഥിരീകരണം. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകി. വോട്ട് ചെയ്യുന്നതിനു മുൻപും ശേഷവും പൊലീസ് അസോസിയേഷൻ ഇടപെട്ടു. ബാലറ്റ് ശേഖരിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ നടപടിക്കും ശുപാർശ. ഭീഷണി മൂലം പലരും മൊഴി നൽകുന്നില്ലെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് അസോസിയേഷൻ നേതാക്കൾ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നതായി കഴിഞ്ഞ ദിവസമാണ് ആരോപണമുയർന്നത്. പോസ്റ്റൽ ബാലറ്റുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് നൽകാൻ നിർദേശം നൽകുന്നതായും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുന്നതെന്നുമായിരുന്നു ആരോപണം. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരിൽ നിന്നും പോസ്റ്റൽ ബാലറ്റുകൾ അസോസിയേഷൻ നേതാക്കൾ ശേഖരിച്ച് വോട്ടു ചെയ്യുകയാണെന്നും ആരോപണം ഉയർന്നിരുന്നു.
ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നടന്നതെന്നു കരുതുന്ന സംഭാഷണവും പുറത്തുവന്നിരുന്നു. അതേ സമയം ആരോപണം നിഷേധിച്ച് പൊലീസ് അസോസിയേഷൻ രംഗത്തെത്തി. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞിരുന്നു.
എന്നാൽ പൊലീസ് അസോസിയേഷന്റെ ഈ പ്രസ്താവന തള്ളിക്കൊണ്ടാണ് നിലവിൽ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here