കുന്നത്തുനാട് നിലംനികത്തൽ; അനുമതി നൽകിയത് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ; റവന്യു രേഖകൾ ട്വന്റിഫോറിന്

എറണാകുളം കുന്നത്തുനാട്ടിൽ നിലം നികത്തലിന് അനുമതി നൽകിയതിനു പിന്നിൽ മുൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ താൽപ്പര്യ പ്രകാരമെന്ന നിർണായക തെളിവ് ട്വന്റിഫോറിന്. നിയമ വകുപ്പിന്റെ പരിഗണനക്ക് വിട്ട ഫയൽ തിരിച്ചു വിളിപ്പിച്ച് ഹിയറിംഗിന് ഉത്തരവിട്ടെന്ന മിനിട്‌സിന്റെ പകർപ്പ് ട്വന്റി ഫോർ പുറത്തു വിട്ടു. വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിസിനസ് പങ്കാളികൾക്കാണ് നിലം നികത്താൻ നിയമോപദേശമില്ലാതെ അനുമതി നൽകിയത്.
കുന്നത്തുനാട്ടിൽ സ്പീക്‌സ് പ്രോപ്പർട്ടീസിന്റെ 15 ഏക്കർ നിലമാണുള്ളത്. നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കണമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം പരിഗണിച്ച് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ ഉത്തരവ് പിന്നീട് റദ്ദാക്കുകയായിരുന്നു.
പുനപരിശോധന ആവശ്യവുമായി സ്പീക്ക്‌സ് പ്രോപ്പർട്ടീസ് റവന്യൂ വകുപ്പിനെ സമീപിച്ചു. റവന്യു വകുപ്പ് ഫയൽ വായനക്കും ഹിയറിംഗിനും അയക്കുന്നത് രേഖകൾ അയക്കുന്നത് 2018 നവംബർ 24 നാണ്. നിയമവകുപ്പിന്റെ അഭിപ്രായം തേടാൻ 2018 നവംബർ 30 ന് ചീഫ് സെക്രട്ടറി കുറിച്ചു. ഈ ഫയൽ നിയമവകുപ്പിൽ നിന്ന് അഡീഷണൽ സെക്രട്ടറിയുടെ വാക്കാലുള്ള നിർദേശ പ്രകാരം തിരിച്ചു വിളിച്ചതായും നിയമോപദേശം ലഭിക്കാതെയാണ് ഫയൽ തിരിച്ചു വിളിച്ചതെന്നും ഇക്കഴിഞ്ഞ ജനുവരി 7 ന് രാവിലെ 11.44 ന് സെക്ഷൻ ഓഫീസർ കുറിച്ചു.
പത്തു മിനിട്ടിനകം അണ്ടർ സെക്രട്ടറി എസ് ജാഫർ ഖാൻ നിലം നികത്തൽ സാധൂകരണ അപേക്ഷയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തുമെന്ന് എഴുതിയിരുന്നു. നിലംനികത്തൽ സാധൂകരിച്ച് ഒടുവിൽ ഉത്തരവുമിറങ്ങി. വളരെപ്പെട്ടെന്ന് അനുകൂല ഉത്തരവു സമ്പാദിച്ച സ്പീക്‌സ് ഇന്ത്യയുടെ ഡയറക്ടർമാരായി രേഖകളിൽ കാണിച്ചിരിക്കുന്ന പേരുകൾ ഇവയാണ്. വാപ്പാല നരേന്ദ്രൻ, കൃഷ്ണം രാജാമണി, വജ്രവേലു കന്നിയപ്പൻ. ഇവരെല്ലാം കുന്നത്തുനാട്ടിലെ നിലം നികത്തിയതിനു ശേഷമാണ് ഇതിന്റെ ഉടമകളായത്. സിന്തൈറ്റ് കമ്പനിയായിരുന്നു മുൻ ഉടമകൾ. ഇതിൽ വജ്ര വേലു കന്നിയപ്പൻ സ്ഥാപനങ്ങളിലും വാപ്പാല നരേന്ദ്രൻ 6 സ്ഥാപനങ്ങളിലും കൃഷ്ണം രാജാമണി ഒരു സ്ഥാപനത്തിലും ഫാരിസ് അബൂബക്കറുമായി പങ്കാളിയാണ്. നിലം നികത്തൽ സാധൂകരിച്ച ഉത്തരവിനു പിന്നിൽ ആരുടെ ഇടപെടൽ എന്നാണ് ഇനി അറിയേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here