കുന്നത്തുനാട്ടിലെ നിലം നികത്താന്‍ അനുമതി നല്‍കിയതില്‍ ന്യായീകരണവുമായി റവന്യൂ മന്ത്രി
എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിലെ നിലം നികത്താന്‍ അനുമതി നല്‍കിയതിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി. 2008 ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുംമുമ്പേ നിലം നികത്താന്‍ അപേക്ഷ നല്‍കിയിരുന്നെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട്ട് ട്വന്റി ഫോറിനോട് പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടപ്പെട്ട വ്യവസായിക്ക് പങ്കാളിത്തമുള്ളതിനാല്‍ സി പി എം നിര്‍ദേശ പ്രകാരമാണ് റവന്യൂ വകുപ്പ് നടപടി എന്നാണ് സൂചന.
ഈ ഉത്തരവ് കഴിഞ്ഞ സെപ്തംബര്‍ 26 ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടേത്. ഉത്തരവിനാധാരം രേഖകളും അഡ്വ. ജനറലിന്റെ നിയമോപദേശവുമെന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്. കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നിലംനികത്തുന്നതിനെതിരെയാണ് ഉത്തരവ്. നിലം നികത്തുന്നത് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്പീക്‌സ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 15 ദിവസത്തിനകം നിലം പൂര്‍വസ്ഥിതിയിലാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലം നികത്താന്‍ അനുമതി റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്നു.
എന്നാല്‍, നിലം നികത്തലിനെതിരെ കുന്നത്തുനാട്ടില്‍ ജനകീയ സമരം നടക്കുന്നുണ്ട്. അനുമതി ലഭ്യമാക്കിയതിനു പിന്നില്‍ സി പി എം താല്‍പ്പര്യമെന്നാണ് സൂചന. പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ള വിവാദ വ്യവസായിയുടെ പങ്കാളിത്തമാണ് കാരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here