ഭാഷ അറിയാതെ സ്റ്റേഷൻ മാസ്റ്റർ; സിഗ്നൽ തകരാറിനെത്തുടർന്ന് ഒരു ട്രാക്കിൽ രണ്ട് ട്രെയിനുകൾ
മധുരയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയതു പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച തിരുമംഗലം സ്റ്റേഷനിൽ 2 മിനിറ്റ് വ്യത്യാസത്തിലാണു വൻദുരന്തം ഒഴിവായത്.
സ്റ്റേഷൻ മാസ്റ്റർമാരിൽ ഒരാൾക്കു തമിഴ് കാര്യമായി വശമില്ലാത്തതാണു പ്രശ്നമായതെന്നു റെയിൽവേ അറിയിച്ചു. തിരുമംഗലം സ്റ്റേഷൻ മാസ്റ്റർ ജയകുമാർ, കല്ലിക്കുടി സ്റ്റേഷൻ മാസ്റ്റർ ഭീം സിങ് മീണ, കൺട്രോളർ മുരുകാനന്ദം എന്നിവരെ സസ്പെൻഡ് ചെയ്തു. ചെങ്കോട്ടയിലേക്കുള്ള ട്രെയിൻ നിർത്തിയിട്ട സമയത്തു തന്നെ ചെങ്കോട്ടയിൽ നിന്നു മധുരയിലേക്കു തിരിച്ച ട്രെയിനും ഇതേ ട്രാക്കിലേക്ക് എത്തുകയായിരുന്നു.
ഭീംസിങ്ങിനു തമിഴ് ഭാഷ അൽപമേ അറിയൂ.ട്രെയിൻ കടത്തിവിടരുത് എന്നു പറഞ്ഞത് കടത്തിവിടണം എന്നാണു മനസ്സിലായത്.സിഗ്നൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണു നേരിട്ട് മൊബൈലിലൂടെ വിവരം കൈമാറിയത്. സിഗ്നൽ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഗേറ്റ് കീപ്പറെ ജയകുമാർ വിളിച്ചപ്പോഴാണ് മധുര ട്രെയിൻ കടന്നുപോയ വിവരം അറിഞ്ഞതും ഉടൻ അപായസന്ദേശം നൽകിയതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here