ചൂർണിക്കര ഭൂമി വിവാദം; കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്

ചൂർണ്ണിക്കര ഭൂമി വിവാദത്തിൽ കേസെടുക്കാൻ വിജിലിൻസ് ഡയറക്ടർ ഉത്തരവിട്ടു. തിരുവനന്തപുരം സ്‌പെഷ്യൽ സെൽ 2 നാണ് അന്വേഷണ ചുമതല. പൊലീസ് സൂപ്രണ്ട് കെ ഇ ബൈജുവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള തിരുവനന്തപുരം ലാൻഡ് റവന്യു ഓഫീസിലെ ക്ലർക്ക് അരുണിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
ചൂർണിക്കര വില്ലേജിൽ 25 സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ സീൽ പതിപ്പിച്ചത് ക്ലർക്ക് അരുണായിരുന്നു. ഇടനിലക്കാരൻ അബുവിനെ ചോദ്യം ചെയ്തപ്പോളാണ് അരുണിന്റെ പങ്ക് വ്യക്തമായത്. അബുവിനെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രിയായിരിക്കെ രണ്ടു വർഷത്തോളം അരുൺ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. സ്വഭാവദൂഷ്യത്തെ തുടർന്ന് പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് അരുണിനെ പുറത്താക്കിയിരുന്നു എന്നാണ് തിരുവഞ്ചൂർ നൽകുന്ന വിശദീകരണം.
അബുവും അരുണും ഉൾപ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പൊലീസ് അന്വേഷിച്ചിരുന്നു. പൊലീസ് നേരത്തേ ആലുവയിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ ഉത്തരവുകളും പ്രമാണങ്ങളും കണ്ടെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here