അധ്യാപകന്‍ വിദ്യാര്‍ഥിക്ക് പകരം പരീക്ഷ എഴുതിയ സംഭവം; സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം ചേരും
നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പരീക്ഷാ ആള്‍മാറാട്ട വിഷയത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും സ്‌ക്കൂളിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുമായി സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം ചേരും. അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പരീക്ഷാ ആള്‍മാറട്ട വിവാദത്തിന് ശേഷം ആദ്യമായാണ് സ്‌ക്കൂളിലെ മുഴുവന്‍ അധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേരുന്നത്. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുക , സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തീരുമാനിക്കുക എന്നീ രണ്ട് അജണ്ടകളാണ് യോഗത്തിലുള്ളത്. സ്‌കൂള്‍ പ്രിന്‍സിപ്പളും പ്രതിയുമായ കെ.റസിയ സസ്പന്‍ഷനിലായ സാഹചര്യത്തില്‍ പകരം ചുമതല മുതിര്‍ന്ന അധ്യാപകന്‍ ചാര്‍ളിക്ക് നല്‍കിയതായി കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിരുന്നു. ഇതേസമയം, പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദിന് പകരം താല്‍കാലിക അധ്യാപകനെ ജോലിക്ക് എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.
ഈ യോഗത്തിന് ശേഷം അടുത്ത ദിവങ്ങളില്‍ തന്നെ അടുത്ത വര്‍ഷം +2 വിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ആശങ്ക അകറ്റാനായി ഉടനെ അവരുടെ യോഗവും വിളിച്ച് ചേര്‍ക്കും. അതേ സമയം സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് അധ്യാപകര്‍ക്ക് എതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന
നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here