പ്രളയം; അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സർക്കാർ, ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലം
കേരളത്തിൽ പ്രളയത്തിന് കാരണമായത് ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നും അതിവർഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകൾ വച്ചാണ് അമിക്കസ് ക്യൂറി റിപ്പോർട്ടെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Read Also; പ്രളയകാലത്ത് ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ച പറ്റി; ഗുരുതര വിമര്‍ശനവുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
അതിവർഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവച്ചിട്ടുണ്ട്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു.മുതിർന്ന അഭിഭാഷകൻ അഡ്വ. ജേക്കബ് പി അലക്‌സ് അമിക്കസ് ക്യൂറിയായുള്ള റിപ്പോർട്ടിനെതിരെ ശക്തമായ പ്രതിരോധമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണത്തിന് ബലമേകി ഏപ്രിൽ മൂന്നിനാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
Read Also; അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാരിന്റെ ആള്‍; രൂക്ഷ വിമര്‍ശനവുമായി എം എം മണി
പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്നും ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹർജികളാണ് ഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജികളിൽ കോടതിയെ സഹായിക്കാനാണ് അഡ്വ. ജേക്കബ് പി അലക്‌സ് അധ്യക്ഷനായ അമിക്കസ് ക്യൂറിയെ ഡിവിഷൻ ബെഞ്ച് നിയമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here